കൊച്ചി: കാനഡയിൽ ഉപരിപഠനത്തിനിടെ ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന്റെ പ്രവർത്തനം നിലയ്ക്കുന്ന ഘട്ടത്തിലെത്തിയ മലയാളി വിദ്യാർഥി അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് മടങ്ങിയെത്തി. ഒന്റാറിയോയിലെ ബാരിയിൽ പ്രവർത്തിക്കുന്ന ഗ്രിഗോറിയൻ കോളജിലെ മൂന്നാം വർഷ മെക്കാട്രോണിക്സ് വിദ്യാർഥിയായ അനന്ത് കൃഷ്ണ ഹരീഷിന് (20) കഴിഞ്ഞ സെപ്റ്റംബറിലാണ് നെഞ്ചുവേദന, പനി, കടുത്ത ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങളെ തുടർന്നാണ് കാനഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളിൽ, ശ്വാസകോശത്തിന് ചുറ്റും പല ഭാഗങ്ങളിലായി അണുബാധിത ദ്രാവകം കെട്ടിക്കിടക്കുന്ന മൾട്ടി ലോക്കുലേറ്റഡ് പ്ലൂറൽ എഫ്യൂഷൻ എന്ന അവസ്ഥ കണ്ടെത്തി.
കാനഡയിൽ വച്ച് ഭാഗികമായി ദ്രാവകം നീക്കം ചെയ്യുകയും പരിശോധനയ്ക്കായി അയയ്ക്കുകയും ചെയ്തു. എന്നാൽ ക്ഷയ രോഗസാധ്യത സംശയിച്ച ഡോക്ടർമാർ മുൻകരുതൽ നടപടിയായി അനന്തിനെ ഐസലേഷൻ റൂമിലാക്കി. ക്ഷയരോഗം ഇല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചെങ്കിലും, ഇതിനിടയിൽ അനന്തിന് 40 ദിവസത്തോളം ഐസലേഷനിൽ തുടരേണ്ടിവന്നു. ഇതിനിടെ നെഞ്ചുവേദനയും ശ്വാസതടസ്സവും കൂടുതൽ രൂക്ഷമായി. മരുന്നുകളും നെഞ്ചിൽ ട്യൂബ് ഘടിപ്പിച്ച് ദ്രാവകം നീക്കം ചെയ്യുന്ന ചികിത്സകളും നൽകിയിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ശ്വാസകോശത്തിന്റെ പ്രവർത്തനശേഷി കുറഞ്ഞ് സ്ഥിതി ആശങ്കാജനകമായതോടെ കുടുംബം ചികിത്സയ്ക്കായി അനന്തിനെ നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
നാട്ടിലെത്തിയ അനന്തിനെ കൊച്ചിയിലെ സൺറൈസ് ആശുപത്രിയിലെ തോറാസിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ വിദ്യാർത്ഥിക്ക് ശ്വാസകോശത്തിൽ പഴുപ്പുപാളികൾ അടിഞ്ഞുകൂടിയ ‘മൾട്ടി ലോക്കുലേറ്റഡ് എംപൈമ’ (Multi-loculated Empyema) എന്ന അവസ്ഥ കണ്ടെത്തുകയായിരുന്നു. ഇതോടെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു.
അതീവ ശ്രദ്ധയോടെ ‘ഡികോർട്ടിക്കേഷൻ’ (Decortication) എന്ന പ്രക്രിയയിലൂടെയാണ് ശ്വാസകോശത്തിലെ പഴുപ്പുപാളികൾ നീക്കം ചെയ്തത്. ഓരോ മില്ലിമീറ്ററും അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ശസ്ത്രക്രിയയായിരുന്നു ഇതെന്ന് ഡോക്ടർമാർ പറയുന്നു. അല്പം പോലും പിഴവ് സംഭവിച്ചാൽ ശ്വാസകോശത്തിന് പരിക്കേൽക്കാനോ രക്തസ്രാവത്തിനോ സാധ്യതയുണ്ടായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായതോടെ വിദ്യാർഥി പൂർണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടു.
lung-surgery-malayali-student- in-canada
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



