തിരുവനന്തപുരം: കേരളത്തിനായി വൻകിട പദ്ധതികളൊന്നും പ്രഖ്യാപിക്കാതെ, എന്നാൽ രാഷ്ട്രീയമായി ഇരുമുന്നണികളെയും കടന്നാക്രമിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങി. സിൽവർ ലൈനിന് ബദലായി അതിവേഗ റെയിൽ ഉൾപ്പെടെയുള്ള വികസന പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, കേരളത്തിൽ ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന് അടിത്തറയിടാനാണ് മോദി ശ്രമിച്ചത്. കേരളത്തിന്റെ വികസനം സാധ്യമാകാൻ സംസ്ഥാനത്ത് ‘ഡബിൾ എൻജിൻ’ സർക്കാർ അനിവാര്യമാണെന്ന് പുത്തരിക്കണ്ടം മൈതാനിയിൽ നടന്ന എൻഡിഎ പൊതുസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.
‘എന്റെ സുഹൃത്തുക്കളെ’ എന്നും ‘മാറാത്തത് ഇനി മാറും’ എന്നും മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് കേരളത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല സ്വർണക്കൊള്ള, സഹകരണ ബാങ്ക് തട്ടിപ്പ് എന്നിവ ഉയർത്തി എൽഡിഎഫിനെയും, മുസ്‍ലിം ലീഗ് – മാവോവാദി കോൺഗ്രസ് എന്ന് പരാമർശിച്ച് യുഡിഎഫിനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഇനി മുതൽ കേരളത്തിൽ ‘വികസനപക്ഷം’ എന്ന മൂന്നാമതൊരു ശക്തി രൂപപ്പെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
തിരുവനന്തപുരം വിമാനത്താവളത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര അർലേക്കറും ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. സമ്മേളന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, എൻഡിഎ കൺവീനർ തുഷാർ വെള്ളാപ്പള്ളി എന്നിവർ ചേർന്ന് അയ്യപ്പ വിഗ്രഹങ്ങൾ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. എൻഡിഎയുടെ ഭാഗമായ ട്വന്റി20 പാർട്ടി ചെയർമാൻ സാബു ജേക്കബിനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച മോദി, മേയർ വി.വി. രാജേഷ് തന്റെ പഴയ സുഹൃത്താണെന്ന് പറയുകയും അദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും ചെയ്തു. ഡപ്യൂട്ടി മേയർ ആശാനാഥ് കാൽതൊട്ട് വന്ദിച്ചാണ് അനുഗ്രഹം തേടിയത്.
ഗുജറാത്തിൽ അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ പിടിച്ചാണ് ബിജെപി അധികാരം പിടിച്ചതെങ്കിൽ, കേരളത്തിൽ അത് തിരുവനന്തപുരത്തിലൂടെയാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീനാരായണ ഗുരുവിനെയും അയ്യങ്കാളിയെയും മന്നത്ത് പത്മനാഭനെയും പ്രസംഗത്തിൽ അനുസ്മരിച്ച അദ്ദേഹം, പത്മനാഭസ്വാമിയുടെ മണ്ണിലെത്താനായതിലെ സന്തോഷവും പങ്കുവെച്ചു. രാഷ്ട്രീയ പ്രസംഗത്തിന് മുന്നോടിയായി ഇന്നവേഷൻ ഹബ്ബ്, ശ്രീചിത്രയിലെ റേഡിയോ ചികിത്സാ സെന്റർ എന്നിവയുടെ തറക്കല്ലിടലും അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും അദ്ദേഹം നിർവഹിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
PM Narendra Modi’s Thiruvananthapuram Visit



