വാഷിംഗ്ടൺ: അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കാനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതുതായി രൂപീകരിച്ച ‘ബോർഡ് ഓഫ് പീസ്’ സമിതിയിലേക്കുള്ള കാനഡയുടെ ക്ഷണം ട്രംപ് ഔദ്യോഗികമായി പിൻവലിച്ചു. കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും ട്രംപും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ രൂക്ഷമായ വാക്പോരിനെത്തുടർന്നാണ് ഈ നടപടി. ബോർഡ് ഓഫ് പീസിലേക്ക് കാനഡയെ ക്ഷണിച്ച തീരുമാനം പിൻവലിക്കുകയാണെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. കാനേഡിയൻ പ്രധാനമന്ത്രിയെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രഖ്യാപനം.
അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള ക്രമത്തിൽ വലിയ വിള്ളലുകൾ വീഴുകയാണെന്ന് ഡാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ മാർക്ക് കാർണി മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമെ ട്രംപിന്റെ പുതിയ സമിതിയിൽ ചേരുന്നതിനായി കാനഡ പണം നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. ബോർഡിലെ സ്ഥിര അംഗത്വത്തിനായി ഓരോ രാജ്യവും ഒരു ബില്യൺ ഡോളർ നൽകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഈ തുക നൽകാൻ കാനഡ തയ്യാറാകാത്തതും ട്രംപിനെ ചൊടിപ്പിച്ചു.
താൻ ആജീവനാന്ത ചെയർമാനായിരിക്കുന്ന ഈ പുതിയ സംഘടന ഐക്യരാഷ്ട്രസഭയ്ക്ക് സമാന്തരമായി പ്രവർത്തിക്കാനാണ് ട്രംപ് ലക്ഷ്യമിടുന്നത്. നിലവിൽ 60 രാജ്യങ്ങളെ ട്രംപ് സമിതിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിൽ അർജന്റീന, സൗദി അറേബ്യ, തുർക്കി, ഈജിപ്ത് തുടങ്ങി 35 രാജ്യങ്ങൾ ഇതിനകം തന്നെ സമ്മതം അറിയിച്ചു കഴിഞ്ഞു. എന്നാൽ ബ്രിട്ടൻ, ഫ്രാൻസ്, ചൈന തുടങ്ങിയ വൻശക്തികൾ ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.
അമേരിക്കയുടെ സഹായം കൊണ്ടാണ് കാനഡ നിലനിൽക്കുന്നതെന്നും അതിനാൽ കാനഡ നന്ദിയുള്ളവരായിരിക്കണമെന്നും ട്രംപ് ഡാവോസിൽ വെച്ച് പരിഹസിച്ചിരുന്നു. എന്നാൽ കാനഡ നിലനിൽക്കുന്നത് അമേരിക്കയുടെ ദയയിലല്ലെന്നും മറിച്ച് കാനഡക്കാരുടെ കഠിനാധ്വാനം കൊണ്ടാണെന്നും കാർണി ഇതിന് മറുപടി നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Trump withdraws Canada’s invite to join Board of Peace



