വാൻകൂവർ: വാൻകൂവറിലെ വെസ്റ്റ് എൻഡിലുള്ള ഓഷ്യൻ പാർക്ക് പ്ലേസ് അപ്പാർട്ട്‌മെന്റിൽ ലാഭം കൊയ്യാൻ വേണ്ടി സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായി പരാതി. കാനഡയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിലൊന്നായ CAPREIT എന്ന കമ്പനിക്കെതിരെയാണ് ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ഒരു ബെഡ്‌റൂം മാത്രമുള്ള അപ്പാർട്ട്‌മെന്റുകളെ കാർഡ്ബോർഡുകളും താൽക്കാലിക ഭിത്തികളും ഉപയോഗിച്ച് വിഭജിച്ച് നിരവധി പേർക്ക് വാടകയ്ക്ക് നൽകുന്നതായാണ് റിപ്പോർട്ടുകൾ.
അടുക്കളയിലെ സ്റ്റൗവിന് തൊട്ടടുത്ത് വരെ ഇത്തരം കാർഡ്ബോർഡ് ഭിത്തികൾ നിർമ്മിച്ചിരിക്കുന്നത് വലിയ രീതിയിലുള്ള തീപിടുത്ത ഭീഷണി ഉയർത്തുന്നുണ്ട്. താമസിക്കാൻ സ്ഥലമില്ലാത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളെയും യുവ പ്രൊഫഷണലുകളെയും ലക്ഷ്യമിട്ടാണ് കമ്പനി ഈ ചൂഷണം നടത്തുന്നത്. ഒരു അപ്പാർട്ട്‌മെന്റിൽ തന്നെ നാലും അഞ്ചും പേരെ കുത്തിനിറയ്ക്കുന്നത് ദീർഘകാലമായി അവിടെ താമസിക്കുന്നവരുടെ ജീവിതത്തെയും ബാധിച്ചിരിക്കുകയാണ്. പുറത്തുനിന്നുള്ളവർ കൂട്ടത്തോടെ എത്തിയതോടെ കെട്ടിടത്തിനുള്ളിൽ മോഷണവും ബഹളങ്ങളും പതിവായെന്നും ലിഫ്റ്റുകളും അലക്കു മുറികളും എപ്പോഴും തകരാറിലാകുന്നുവെന്നും താമസക്കാർ പരാതിപ്പെടുന്നു.
നഗരസഭയുടെ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാൻ കമ്പനി അതീവ തന്ത്രപരമായ നീക്കങ്ങളാണ് നടത്തുന്നത്. പരിശോധനയ്ക്ക് 24 മണിക്കൂർ മുമ്പ് നോട്ടീസ് നൽകണമെന്ന നിയമം മുതലെടുത്ത് ഉദ്യോഗസ്ഥർ എത്തുന്നതിന് തൊട്ടുമുമ്പ് ഈ താൽക്കാലിക ഭിത്തികൾ പൊളിച്ചു മാറ്റുകയും പരിശോധനയ്ക്ക് ശേഷം വീണ്ടും സ്ഥാപിക്കുകയും ചെയ്യുന്നു. കോടിക്കണക്കിന് ഡോളർ ആസ്തിയുള്ള ഒരു കമ്പനി ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികളിൽ ഏർപ്പെടുന്നത് അവിശ്വസനീയമാണെന്ന് സിറ്റി കൗൺസിലർ പീറ്റ് ഫ്രൈ പറഞ്ഞു.
എന്നാൽ തങ്ങൾ വിദ്യാർത്ഥികൾക്ക് കുറഞ്ഞ ചെലവിൽ താമസമൊരുക്കുകയാണ് ചെയ്യുന്നതെന്നാണ് കമ്പനിയുടെ വാദം. എന്നാൽ ഇത്തരത്തിൽ വീടുകൾ വിഭജിക്കാൻ വാൻകൂവർ സിറ്റി യാതൊരു അനുമതിയും നൽകിയിട്ടില്ല. നിയമവിരുദ്ധമായ ഈ നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നഗരസഭ പുതിയ നിയമഭേദഗതികൾ കൊണ്ടുവരാൻ ഒരുങ്ങുകയാണ്. സുരക്ഷാ ഭീഷണിയുള്ള ഇത്തരം നിർമ്മാണങ്ങൾ അനുവദിക്കില്ലെന്ന് സിറ്റി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Vancouver tenants say landlord is converting units into multiple rooms with makeshift walls



