വൈക്കം: നടൻ നിവിൻ പോളിക്കും നിർമ്മാതാവ് എബ്രിഡ് ഷൈനുമെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിനായി കോടതിയിൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ച നിർമ്മാതാവ് പി.എസ്. ഷംനാസിനെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ വൈക്കം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജ രേഖകൾ ചമച്ചതിനും ഷംനാസിനെതിരെ കേസെടുക്കാൻ കോടതി ജൂനിയർ സൂപ്രണ്ടിന് നിർദ്ദേശം നൽകി.
നിവിൻ പോളിയും എബ്രിഡ് ഷൈനും ചേർന്ന് 1.9 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായാണ് ഷംനാസ് നേരത്തെ കോടതിയെ സമീപിച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (BNSS) 175(3) വകുപ്പ് പ്രകാരം സമർപ്പിച്ച ഈ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്ന് നിവിൻ പോളിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എന്നാൽ, ഈ പരാതിക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ വസ്തുതകൾ മറച്ചുവെച്ചതായി കോടതി കണ്ടെത്തി.
മറ്റൊരു കോടതിയിലും നിലവിൽ കേസ് നിലവിലില്ലെന്ന് സത്യവാങ്മൂലത്തിൽ ഷംനാസ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതേ വിഷയത്തിൽ എറണാകുളത്തെ കൊമേഴ്സ്യൽ കോടതിയിൽ കേസ് നിലവിലുണ്ടെന്നും ഷംനാസിനെതിരെ കോടതി ഉത്തരവുണ്ടെന്നും മജിസ്ട്രേറ്റ് അർച്ചന കെ. ബാബു നിരീക്ഷിച്ചു. മനഃപൂർവം വിവരങ്ങൾ മറച്ചുവെച്ചത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും വ്യാജ സത്യവാങ്മൂലം നൽകിയ വ്യക്തി നിയമനടപടി നേരിടണമെന്നും കോടതി വ്യക്തമാക്കി.
നിവിൻ പോളിയുടെ വ്യാജ ഒപ്പിട്ട രേഖകൾ നിർമ്മാതാവ് ഹാജരാക്കിയതായും പരാതിയുണ്ട്. തൻ്റെ ഒപ്പ് ഷംനാസ് വ്യാജമായി നിർമ്മിച്ചതാണെന്ന് ആരോപിച്ച് നിവിൻ പോളി മജിസ്ട്രേറ്റിന് മുൻപാകെ നൽകിയ പരാതി കൂടി പരിഗണിച്ചാണ് കോടതിയുടെ പുതിയ നീക്കം. ബി.എൻ.എസ്.എസ് സെക്ഷൻ 379(1)(b) പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോടതി നിർദ്ദേശിച്ചു. വ്യാജ തെളിവ് നൽകൽ, സത്യവാങ്മൂലം ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങൾ ഷംനാസിനെതിരെ ചുമത്തും.
നേരത്തെ ഷംനാസ് നൽകിയ പരാതിയിലെ എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെത്തുടർന്ന് കേസിലെ തുടനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സിൽ സമർപ്പിച്ച രേഖകളിൽ നിവിൻ പോളിയുടെ ഒപ്പ് വ്യാജമായി ഇട്ടതാണെന്ന് ഹൈക്കോടതിയിലും ഇവർ ആരോപിച്ചിരുന്നു.
‘മഹാവീര്യർ’ എന്ന ചിത്രത്തിൻ്റെ പരാജയത്തിന് പിന്നാലെ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന ചിത്രത്തിൽ സഹനിർമ്മാതാവാക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻ പോളിയും എബ്രിഡ് ഷൈനും തന്നെ വഞ്ചിച്ചുവെന്നായിരുന്നു ഷംനാസിൻ്റെ പ്രധാന ആരോപണം. എന്നാൽ കോടതിയെ തെറ്റായ വിവരങ്ങൾ ബോധിപ്പിച്ചത് ഇപ്പോൾ ഷംനാസിന് തന്നെ തിരിച്ചടിയായിരിക്കുകയാണ്. കേസ് കോടതി വീണ്ടും നാളെ പരിഗണിക്കും.
kerala-court-vaikom-magistrate-nivin-pauly-shamnas-forgery
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



