ബ്രിട്ടീഷ് കൊളംബിയ: സറിയിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ വ്യാപാരസ്ഥാപനത്തിന് നേരെ വെടിവെപ്പ്. കിങ് ജോർജ് ബൂളവാർഡിലെ 8000 ബ്ലോക്കിലുള്ള സ്ഥാപനത്തിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. പണം ആവശ്യപ്പെട്ടുള്ള ഭീഷണികളുടെ തുടർച്ചയാണിതെന്ന് സറി പോലീസ് സർവീസ് (SPS) അറിയിച്ചു.
പുലർച്ചെ 2:10-ഓടെ വെടിവെപ്പ് നടന്നതായാണ് പോലീസിന് ലഭിച്ച വിവരം. സംഭവസ്ഥലത്ത് ഉടൻ തന്നെ ഉദ്യോഗസ്ഥർ എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളാൽ വെടിയേറ്റ സ്ഥാപനത്തിന്റെ പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പെട്രോൾ പമ്പുകളും റസ്റ്റോറന്റുകളും ഹോട്ടലുകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന തിരക്കേറിയ മേഖലയാണിത്. കേസിന്റെ അന്വേഷണം സറി പൊലീസിന്റെ പ്രധാന കുറ്റാന്വേഷണ വിഭാഗം ഏറ്റെടുത്തു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി സറിയിൽ സമാനമായ അക്രമങ്ങൾ വർധിച്ചുവരികയാണ്. പണം ആവശ്യപ്പെട്ട് ഞായറാഴ്ച ഒരു വീടിന് നേരെ രണ്ടാം തവണയും വെടിവെപ്പുണ്ടായിരുന്നു. തിങ്കളാഴ്ച വീടിന് തീപിടിച്ച് ഒരാൾ മരിക്കുകയും, ചൊവ്വാഴ്ച മറ്റൊരാളെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. എന്നാൽ തിങ്കളാഴ്ചത്തെ മരണം പണം തട്ടൽ സംഘവുമായി ബന്ധമുള്ളതല്ലെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സറി, അബോട്ട്സ്ഫോർഡ്, ഡെൽറ്റ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് പണം തട്ടൽ സംഘങ്ങൾ വ്യാപകമാകുന്നതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ദക്ഷിണേഷ്യൻ വംശജരുടെ വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് ഭീഷണി സന്ദേശങ്ങളും ആക്രമണങ്ങളും നടക്കുന്നത്. 2025-ൽ മാത്രം ഈ മേഖലകളിൽ നൂറിലധികം പണം തട്ടൽ പരാതികൾ ലഭിച്ചിട്ടുണ്ട്. ഭൂരിഭാഗം സംഭവങ്ങളിലും വെടിവെപ്പും നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ബുധനാഴ്ച നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ സറി പോലീസിനെ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളോ വാഹനങ്ങളിലെ ഡാഷ്ക്യാം ദൃശ്യങ്ങളോ കൈവശമുള്ളവർ 604-599-0502 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്സിലോ ബന്ധപ്പെടണം. വിവരങ്ങൾ കൈമാറുന്നവർ ഫയൽ നമ്പർ 26-4396 (SP) എന്നത് പരാമർശിക്കേണ്ടതാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shooting at a business in surrey; Police say it was a money laundering gang



