തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി നിർണയ നടപടികൾ വേഗത്തിലാക്കാൻ കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി ചർച്ചകൾ സജീവമാക്കി. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രിയുടെ നേതൃത്വത്തിൽ എംപിമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ അഭിപ്രായം ഇന്ന് തേടും. ഇന്നലെ എ.കെ. ആന്റണി അടക്കമുള്ള മുതിർന്ന നേതാക്കളുമായി സമിതി ചർച്ച നടത്തിയിരുന്നു. വിവിധ തലങ്ങളിലുള്ള നേതാക്കളുമായി ആശയവിനിമയം നടത്തിയ ശേഷം സ്ഥാനാർഥി നിർണയത്തിനുള്ള കൃത്യമായ മാനദണ്ഡങ്ങൾ സമിതി രൂപീകരിക്കും. രണ്ടു ഘട്ടങ്ങളിലായി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.
യുഡിഎഫ് സ്ഥാനാർഥി നിർണയത്തിൽ മുസ്ലിം ലീഗിലും ചർച്ചകൾ ശക്തമാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ ‘മൂന്ന് ടേം’ നയം നടപ്പിലാക്കണമെന്നും യുവാക്കൾക്ക് കൂടുതൽ അവസരം നൽകണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആവശ്യപ്പെട്ടു. മുന്നണി ബന്ധത്തെ ബാധിക്കാത്ത രീതിയിൽ ലീഗിന്റെ സീറ്റ് വർധനവിനായി വാദിക്കുമെന്നും വിജയസാധ്യത മാത്രമാകണം മാനദണ്ഡമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടികയെച്ചൊല്ലി പാർട്ടിയിൽ തർക്കം ഉടലെടുത്തു. അഞ്ചിൽ നാല് സീറ്റുകളിലും സ്ഥാനാർഥികളെ ധാരണയായെന്ന പ്രചാരണത്തിനെതിരെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം എൻ. സുബ്രഹ്മണ്യൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സ്ഥാനാർഥികളെ തീരുമാനിക്കുന്നത് ഡിസിസി അല്ലെന്നും ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ സീറ്റ് മോഹികളാണെന്നും അദ്ദേഹം വിമർശിച്ചു. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ പ്രചരിക്കുന്ന പട്ടികയിൽ അതൃപ്തി ഉണ്ടാകുന്നുണ്ട്.
വയനാട് ക്യാമ്പിൽ എഐസിസി നേതൃത്വം നൽകിയ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായാണ് നിലവിലെ പ്രചാരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. മുതിർന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ അപമാനിക്കുന്ന തരത്തിലുള്ള നീക്കങ്ങൾ ചില കോണുകളിൽ നിന്ന് ഉണ്ടാകുന്നതായും പരാതിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം നിയമസഭയിലും ആവർത്തിക്കാൻ ഒരുങ്ങുന്നതിനിടെയുണ്ടായ ഈ ആഭ്യന്തര തർക്കം കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Assembly elections: Congress to speed up candidate selection; Screening committee talks begin



