ന്യൂഡൽഹി: ഡെലിവറി തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി, പത്ത് മിനിറ്റിനുള്ളിൽ സാധനങ്ങൾ എത്തിച്ചുനൽകുന്ന ‘ഇൻസ്റ്റന്റ് ഡെലിവറി’ വാഗ്ദാനം പിൻവലിച്ച് കമ്പനികൾ . കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനം. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
സമയപരിധിക്കുള്ളിൽ ഡെലിവറി പൂർത്തിയാക്കാനുള്ള ശ്രമം തൊഴിലാളികളുടെ ജീവൻ അപകടത്തിലാക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തിയത്. 10 മിനിറ്റ് ഡെലിവറി എന്ന വാഗ്ദാനം ഒഴിവാക്കുമെന്ന് ബ്ലിങ്കിറ്റ് യോഗത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി കമ്പനിയുടെ ടാഗ്‌ലൈനിലും മാറ്റം വരുത്തും. “10 മിനിറ്റിനുള്ളിൽ പതിനായിരത്തിലധികം ഉൽപ്പന്നങ്ങൾ” എന്നതിന് പകരം “30,000-ത്തിലധികം ഉൽപ്പന്നങ്ങൾ നിങ്ങളുടെ വീട്ടുവാതിൽക്കൽ” എന്ന രീതിയിലാകും ഇനി ബ്ലിങ്കിറ്റ് ഉപഭോക്താക്കളെ സമീപിക്കുക.
മെച്ചപ്പെട്ട വേതനം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ, സമ്മർദ്ദരഹിതമായ തൊഴിൽ സാഹചര്യം എന്നിവ ആവശ്യപ്പെട്ട് കഴിഞ്ഞ ഡിസംബർ 25-ന് ഡെലിവറി തൊഴിലാളി യൂണിയനുകൾ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. നിശ്ചിത സമയത്തിനുള്ളിൽ സാധനങ്ങൾ എത്തിച്ചില്ലെങ്കിൽ പിഴ ഈടാക്കുന്നതും ഇൻസെന്റീവ് വെട്ടിക്കുറയ്ക്കുന്നതും അവസാനിപ്പിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഈ പ്രതിഷേധങ്ങളെത്തുടർന്ന് സ്വിഗ്ഗിയും സൊമാറ്റോയും ഇൻസെന്റീവ് തുകയിൽ നേരത്തെ വർധനവ് വരുത്തിയിരുന്നു.
തൊഴിലാളികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള പുതിയ പരിഷ്കാരങ്ങൾ വരും ദിവസങ്ങളിൽ പ്രാബല്യത്തിൽ വരും. സമയത്തേക്കാൾ ഉപരിയായി ഉൽപ്പന്നങ്ങളുടെ ഗുണമേന്മയ്ക്കും സേവനത്തിനുമാകും ഇനി കമ്പനികൾ പ്രാധാന്യം നൽകുക. സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മറ്റ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും യോഗത്തിൽ ഉറപ്പുനൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
No more 10-minute delivery; Central intervention to ensure safety of workers



