സെന്റ് ജോൺസ്: നഗരത്തിലെ ക്വിഡി വിഡി തടാകത്തിന് സമീപം വെടിവെപ്പ് നടന്നതായുള്ള പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ 30 വയസ്സുകാരനെ RNC അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി പത്തരയോടെ ക്ലാൻസി ഡ്രൈവിൽ വെച്ച് തനിക്ക് വെടിയേറ്റതായി ഒരു വ്യക്തി നൽകിയ പരാതിയിലാണ് പോലീസ് നടപടി സ്വീകരിച്ചത്. പ്രതി സഞ്ചരിച്ച വാഹനത്തെക്കുറിച്ചുള്ള സൂചനകളും പരാതിക്കാരൻ പോലീസിന് കൈമാറിയിരുന്നു.
ഫ്രഷ്‌വാട്ടർ റോഡിൽ വെച്ച് പ്രതിയുടെ വാഹനം തടഞ്ഞ പോലീസ് സംഘം അതീവ ജാഗ്രതയോടെയാണ് പരിശോധന നടത്തിയത്. പോലീസ് വാഹനം തടയുന്നതിനിടെ നാല് ചെറിയ പാക്കറ്റുകളും ‘ബ്രാസ് നക്കിൾസ്’ (Brass Knuckles) എന്നറിയപ്പെടുന്ന ലോഹായുധവും പ്രതി കാറിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞു. പ്രതി എറിഞ്ഞ പാക്കറ്റുകളിൽ കൊക്കെയ്ൻ ആണെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
ലഹരിമരുന്ന് കടത്ത്, നിരോധിത ആയുധം കൈവശം വെക്കൽ, ജാമ്യവ്യവസ്ഥകൾ ലംഘിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ നിലവിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സെന്റ് ജോൺസ് മേഖലയിൽ പോലീസ് നടത്തിയ വിവിധ പരിശോധനകളിൽ മറ്റ് മൂന്ന് പേരെ കൂടി വ്യത്യസ്തമായ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാരഡൈസിലെ വൃദ്ധസദനത്തിൽ അതിക്രമം കാട്ടിയ 62 വയസ്സുകാരി, കോൺസെപ്ഷൻ ബേ സൗത്തിൽ ഭീഷണി മുഴക്കിയ 48 വയസ്സുകാരൻ, പാരഡൈസിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച 36 വയസ്സുകാരൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. അറസ്റ്റിലായ എല്ലാവരെയും പ്രവിശ്യാ കോടതിയിൽ ഹാജരാക്കുമെന്ന് ആർ.എൻ.സി (RNC) വാർത്താക്കുറിപ്പിൽ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Shooting near Quidi Vidi Lake; Youth arrested, deadly weapons and drugs seized



