തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളികൾ മോഷ്ടിച്ച കേസിൽ മുഖ്യ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിൽ. തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് തന്ത്രിക്ക് മുൻകൂട്ടി സൂചന ലഭിച്ചിരുന്നെങ്കിലും, മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയാൻ കഴിഞ്ഞതാണ് അന്വേഷണ സംഘത്തിന് വലിയ വിജയമായത്.
ബെംഗളൂരുവിലെ ക്ഷേത്രത്തിൽ ശാന്തിക്കാരനായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിലെത്തിച്ചതിലും ശക്തനാക്കിയതിലും കണ്ഠരര് രാജീവർക്ക് മുഖ്യ പങ്കുണ്ടെന്ന് എസ്ഐടി കണ്ടെത്തി. വിവിധ ഭാഷകൾ അറിയാമായിരുന്ന പോറ്റി, ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ധനികരായ ഭക്തരെ തന്ത്രിക്ക് പരിചയപ്പെടുത്തി നൽകുന്ന ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു. ശബരിമലയിൽ നിന്ന് പുറത്തുപോയ പോറ്റിയെ പിന്നീട് തന്ത്രിയുടെ സ്വാധീനമുപയോഗിച്ചാണ് ‘സ്പോൺസർ’ എന്ന പദവിയിൽ തിരിച്ചെത്തിച്ചത്. സ്വർണപ്പാളികൾ പുറത്തുകൊണ്ടുപോകാൻ തന്ത്രിയുടെ മൗനാനുവാദം ഉണ്ടായിരുന്നുവെന്ന ആരോപണത്തിന് ഇത് ബലം നൽകുന്നു.
തന്ത്രിക്കെതിരെയുള്ള അന്വേഷണം നിയമപരമായി നിലനിൽക്കുമോ എന്ന കാര്യത്തിൽ എസ്ഐടി വിശദമായ പഠനം നടത്തിയിരുന്നു. സർക്കാർ ശമ്പളം കൈപ്പറ്റുന്ന തന്ത്രി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. തന്ത്രിയുടെ പങ്കിനെക്കുറിച്ച് ഹൈക്കോടതിയിൽ എസ്ഐടി സൂചന നൽകിയതോടെ അദ്ദേഹം ജാഗ്രതയിലായെങ്കിലും, പിന്നീട് അന്വേഷണ സംഘം മനഃപൂർവം അയഞ്ഞ സമീപനം സ്വീകരിക്കുകയായിരുന്നു. തന്ത്രിയെ സാക്ഷിയാക്കാനെന്ന ഭാവത്തിൽ നിരന്തരം ബന്ധപ്പെട്ടത് അദ്ദേഹം ജാമ്യാപേക്ഷ നൽകുന്നത് ഒഴിവാക്കാനായിരുന്നു.
കഴിഞ്ഞ ദിവസം കൊല്ലം കോടതിയിൽ മറ്റൊരു പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ തന്ത്രിയെക്കുറിച്ച് പരാമർശങ്ങൾ നടത്താതിരുന്നത് എസ്ഐടിയുടെ തന്ത്രമായിരുന്നു. ഇതോടെ താൻ ഉടൻ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് തന്ത്രിയും കരുതി. ഇന്ന് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആറ്റിങ്ങലിലെ കേന്ദ്രത്തിലേക്ക് തന്ത്രിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഈഞ്ചക്കലിലേക്ക് കൊണ്ടുവരികയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, സംസ്ഥാന പോലീസിന്റെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയുമില്ലെന്ന് ഉറപ്പാക്കാനാണ് എസ്ഐടി ശ്രമിക്കുന്നത്. തന്ത്രിയെ ഇന്ന് തന്നെ കൊല്ലം കോടതി ജഡ്ജിയുടെ ചേംബറിൽ ഹാജരാക്കും. റിമാൻഡ് റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതോടെ സ്വർണക്കൊള്ളയിൽ കണ്ഠരര് രാജീവർക്കുള്ള കൃത്യമായ പങ്കും മറ്റ് ഉന്നതരുടെ ബന്ധങ്ങളും പുറത്തുവരുമെന്നാണ് കരുതപ്പെടുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Sabarimala gold theft: Thantri Kantarar Rajeev arrested*



