കാസർകോട്: റാപ്പർ വേടന്റെ (ഹിരൺദാസ് മുരളി) സംഗീതപരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും നിരവധി പേർക്ക് പരിക്ക്. പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് തിരികെ പോകുകയായിരുന്ന ഒരാൾ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ ഇടിച്ച് മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദാണ് (19) മരിച്ചത്. ട്രെയിൻ ഇടിച്ച മറ്റൊരു യുവാവിന് ഗുരുതരമായി പരിക്കേറ്റു. കാസർകോട് ബേക്കൽ ബീച്ച് ഫെസ്റ്റിനിടെയാണ് സംഭവം.
പരിപാടി നിർത്തിവെച്ചതിനെ തുടർന്ന് മടങ്ങിപ്പോകുകയായിരുന്നു ശിവാനന്ദ്. റാപ്പർ വേടന്റെ സംഗീതപരിപാടിക്കിടെ വലിയ തോതിലുള്ള ജനത്തിരക്കാണ് അനുഭവപ്പെട്ടത്. പരിധിയിൽ കൂടുതൽ ആളുകൾ എത്തിയതോടെ നിയന്ത്രണം അസാധ്യമായി. തിരക്കിൽപ്പെട്ട് കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചിലർ ബോധരഹിതരാകുകയും ചെയ്തു. ഇതേത്തുടർന്ന് അധികൃതർ ഇടപെട്ട് പരിപാടി പാതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു.
പരിപാടി നിർത്തിവെച്ചതോടെ ജനക്കൂട്ടം ചിതറിയോടുകയും സമീപത്തെ റെയിൽവേ പാളം മുറിച്ചുകടന്ന് മടങ്ങാൻ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് ശിവാനന്ദും സുഹൃത്തും ട്രെയിൻ അപകടത്തിൽപ്പെട്ടത്. ശിവാനന്ദ് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന യുവാവ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. തിരക്കിൽപ്പെട്ട് പരിക്കേറ്റ മറ്റുള്ളവരുടെ നില നിലവിൽ ആശങ്കാജനകമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ബീച്ച് ഫെസ്റ്റിലെ തിരക്ക് നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങളോ ആൾക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങളോ ഉണ്ടായിരുന്നില്ലെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വലിയ തോതിൽ ജനങ്ങൾ തടിച്ചുകൂടിയതോടെ പോലീസിനും സംഘാടകർക്കും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല.
കാസർകോട് സമാനമായ രീതിയിൽ തിരക്കിൽപ്പെട്ട് ആളുകൾക്ക് പരിക്കേൽക്കുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ നവംബറിൽ പുതിയ ബസ് സ്റ്റാൻഡിന് സമീപം നടന്ന പ്രദർശനമേളയിൽ ഗായിക ഹനാൻ ഷായുടെ പരിപാടിക്കിടെയുണ്ടായ തിരക്കിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിരുന്നു. ഇത്തരം ജനകീയ പരിപാടികളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് വീണ്ടും ആശങ്ക ഉയരുകയാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരക്കുണ്ടായ സാഹചര്യവും റെയിൽവേ പാളത്തിലെ അപകടവും സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
bekal-beach-festival-accident-amid-vedan-programe
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



