ന്യൂ ഡൽഹി: ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിനെ (എഫ് ടി എ) രൂക്ഷമായി വിമർശിച്ച് ന്യൂസിലൻഡ് വിദേശകാര്യ മന്ത്രി വിൻസ്റ്റൻ പീറ്റേഴ്സ് രംഗത്തെത്തി. കരാർ ന്യൂസിലൻഡിന് ഗുണകരമല്ലെന്നും ഇത് രാജ്യത്തിന് ലഭിക്കാവുന്ന ഏറ്റവും മോശം ഡീലാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. കരാർ പാർലമെന്റിൽ എത്തുമ്പോൾ തന്റെ പാർട്ടിയായ ‘ന്യൂസിലൻഡ് ഫസ്റ്റ്’ ഇതിനെ എതിർത്ത് വോട്ട് ചെയ്യുമെന്നും പീറ്റേഴ്സ് വെല്ലുവിളിച്ചു. ന്യൂസിലൻഡിലെ ഭരണകക്ഷി സഖ്യത്തിൽ കരാർ ഭിന്നത സൃഷ്ടിച്ചിരിക്കുകയാണ്.
ന്യൂസിലൻഡിന്റെ പ്രധാന കയറ്റുമതി മേഖലയായ ക്ഷീരോൽപ്പന്നങ്ങളെ (പാൽ, ചീസ്, ബട്ടർ തുടങ്ങിയവ) കരാറിൽ നിന്ന് ഒഴിവാക്കിയതാണ് പീറ്റേഴ്സിനെ ചൊടിപ്പിച്ചത്. ന്യൂസിലൻഡ് വിപണി ഇന്ത്യക്കായി പൂർണ്ണമായി തുറന്നുകൊടുക്കുമ്പോൾ, ക്ഷീരമേഖലയിൽ താരിഫ് ഇളവുകൾ നൽകാൻ ഇന്ത്യ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ന്യൂസിലൻഡ് കയറ്റുമതിയുടെ 30 ശതമാനത്തോളം വരുന്ന ക്ഷീരമേഖലയെ തഴഞ്ഞ നടപടി കർഷകർക്ക് തിരിച്ചടിയാകുമെന്നും ഇത് നീതിയുക്തമായ കരാറല്ലെന്നും അദ്ദേഹം വിലയിരുത്തി.
കുടിയേറ്റം, തൊഴിൽ മൊബിലിറ്റി മേഖലകളിൽ ഇന്ത്യക്ക് അമിതമായ ഇളവുകൾ നൽകിയതായും പീറ്റേഴ്സ് ആരോപിച്ചു. കരാർ പ്രകാരം ഇന്ത്യൻ പ്രൊഫഷണലുകൾക്കായി അയ്യായിരത്തോളം തൊഴിൽ വിസകൾ നൽകാനുള്ള തീരുമാനം ന്യൂസിലൻഡിന്റെ ആഭ്യന്തര തൊഴിൽ വിപണിയെ ബാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓസ്‌ട്രേലിയയും ബ്രിട്ടനും ഇന്ത്യയുമായി ഒപ്പിട്ട കരാറുകളേക്കാൾ കൂടുതൽ ഇളവുകൾ കുടിയേറ്റ കാര്യത്തിൽ ന്യൂസിലൻഡ് നൽകിയതായും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും ക്രിസ്റ്റഫർ ലക്സണും ടെലിഫോൺ സംഭാഷണത്തിലൂടെയാണ് ഈ സുപ്രധാന കരാർ പ്രഖ്യാപിച്ചത്. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ 2026-ൽ കരാർ പൂർണ്ണമായി നടപ്പാക്കാനാണ് ധാരണ. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ 100 ശതമാനം തീരുവ രഹിത പ്രവേശനം ലഭിക്കുമ്പോൾ, ന്യൂസിലൻഡിന്റെ 95 ശതമാനം ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഘട്ടം ഘട്ടമായി ഇളവുകൾ നൽകും. എന്നാൽ കാർഷിക താൽപ്പര്യങ്ങൾ മുൻനിർത്തി ക്ഷീരമേഖല തുറന്നുനൽകില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ.
തന്റെ എതിർപ്പ് ഇന്ത്യൻ സർക്കാരിനോടോ നയങ്ങളോടോ അല്ലെന്നും മറിച്ച് സഖ്യകക്ഷികൾക്കിടയിലുള്ള അഭിപ്രായവ്യത്യാസമാണെന്നും പീറ്റേഴ്സ് വ്യക്തമാക്കി. കുറഞ്ഞ നിലവാരത്തിലുള്ള കരാറിന് പകരം മെച്ചപ്പെട്ട വ്യവസ്ഥകൾക്കായി മൂന്ന് വർഷം വരെ കാത്തിരിക്കാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കരാർ പാർലമെന്റിൽ പാസാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ. അടുത്ത 15 വർഷത്തിനുള്ളിൽ 20 ബില്യൺ ഡോളറിന്റെ നിക്ഷേപം ഇന്ത്യയിൽ നടത്താനും കരാർ ലക്ഷ്യമിടുന്നുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Unexpected setback in India-New Zealand agreement; Foreign Minister says he will oppose it in Parliament



