സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ താൽക്കാലിക നഴ്‌സിംഗ് സേവനങ്ങൾ നൽകുന്ന സ്വകാര്യ ഏജൻസിക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണം. ‘ഏജൻസി എ’ എന്ന് ഓഡിറ്റർ ജനറൽ വിശേഷിപ്പിച്ച കമ്പനിക്കെതിരെയാണ് സമഗ്രമായ ഫോറൻസിക് ഓഡിറ്റിംഗിന് ഹെൽത്ത് സിസ്റ്റം സിഇഒ പാറ്റ് പാർഫ്രി ഉത്തരവിട്ടത്. പ്രവിശ്യയിലെ നഴ്‌സിംഗ് ക്ഷാമം പരിഹരിക്കാനായി കരാറെടുത്ത സ്വകാര്യ ഏജൻസി, ഇല്ലാത്ത സേവനങ്ങൾക്കും അനുവദനീയമല്ലാത്ത ചെലവുകൾക്കും സർക്കാരിൽ നിന്ന് വൻതുക കൈപ്പറ്റിയെന്നാണ് ഓഡിറ്റർ ജനറൽ ഡെനിസ് ഹൻറഹാൻ കണ്ടെത്തിയത്.
പ്രധാനമായും വ്യാജ ബില്ലുകൾ ചമച്ചാണ് തുക തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. നഴ്‌സുമാർക്ക് ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് എടുത്ത വകയിൽ വലിയ തുക ഏജൻസി കൈപ്പറ്റിയിരുന്നു. എന്നാൽ ഇതിൽ 60 ശതമാനം തുകയും വാഹനങ്ങൾ ഉപയോഗിക്കാത്ത നഴ്‌സുമാരുടെ പേരിൽ ചമച്ച വ്യാജ ബില്ലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നഴ്‌സുമാരുടെ താമസസൗകര്യങ്ങൾക്കും യാത്രയ്ക്കുമായി ഭീമമായ തുകയാണ് ഈടാക്കിയത്. നഴ്‌സുമാരല്ലാത്തവർക്ക് പോലും ഹോട്ടൽ താമസത്തിന് സർക്കാർ പണം നൽകേണ്ടി വന്ന സാഹചര്യമുണ്ടായി. ഇതിനുപുറമെ, ആരോഗ്യവകുപ്പിലെ തന്നെ ചില ഉന്നത ഉദ്യോഗസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകൾ നഴ്‌സുമാർക്ക് വിപണി നിരക്കിനേക്കാൾ ഇരട്ടി തുകയ്ക്ക് വാടകയ്ക്ക് നൽകിയതായും ഇത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യലാണെന്നും ഓഡിറ്റിൽ വ്യക്തമായിട്ടുണ്ട്.
ഈ അഴിമതിയുമായി ബന്ധപ്പെട്ട് ഡെലോയിറ്റ് കാനഡ എന്ന ഏജൻസിയെയാണ് സർക്കാർ ഓഡിറ്റിംഗിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ റിപ്പോർട്ടിൽ അഴിമതി നടന്നതായി കണ്ടെത്തിയാൽ കേസ് പോലീസിന് കൈമാറുമെന്നും നഷ്ടപ്പെട്ട പൊതുപണം തിരിച്ചുപിടിക്കുമെന്നും എൻ.എൽ ഹെൽത്ത് സർവീസസ് വ്യക്തമാക്കി. നിലവിൽ ഇത്തരം സ്വകാര്യ ഏജൻസികളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സ്വന്തം നിലയ്ക്ക് നഴ്‌സിംഗ് നിയമനം ശക്തമാക്കാനുമാണ് സർക്കാരിന്റെ തീരുമാനം.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Crores of corruption in nursing recruitment in Newfoundland? Comprehensive investigation against private agency



