ഒട്ടാവ: അംഗീകൃത ഇമിഗ്രേഷൻ കൺസൾട്ടന്റിന്റെ അനാസ്ഥയെത്തുടർന്ന് കാനഡയിൽ ഒൻപത് വർഷമായി താമസിക്കുന്ന ബ്രസീൽ സ്വദേശികളായ കുടുംബം നാടുകടത്തൽ ഭീഷണിയിൽ. ഓട്ടാവയിൽ താമസിക്കുന്ന പൗലോ മിറ, ഭാര്യ ലീല മിറ എന്നിവരും മൂന്ന് പെൺമക്കളുമടങ്ങുന്ന കുടുംബമാണ് വിസ നടപടികൾ മുടങ്ങിയതിനെത്തുടർന്ന് പ്രതിസന്ധിയിലായത്. കൺസൾട്ടന്റുമാരുടെ വീഴ്ച മൂലം ദുരിതത്തിലാകുന്നവർക്ക് നൽകേണ്ട നഷ്ടപരിഹാര തുക ലഭ്യമാക്കാൻ നിയമപരമായ തടസ്സങ്ങൾ നിലനിൽക്കുന്നതാണ് ഇവരുടെ ജീവിതം വഴിമുട്ടിച്ചത്.
2016-ൽ റിലീജിയസ് വർക്കർ വിസയിലാണ് ലീലയും കുടുംബവും കാനഡയിലെത്തുന്നത്. പൗലോ നിർമ്മാണ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു. കഴിഞ്ഞ ജനുവരിയിൽ വർക്ക് പെർമിറ്റ് പുതുക്കുന്നതിനും സ്ഥിരതാമസത്തിന് (പി.ആർ) അപേക്ഷിക്കുന്നതിനുമായി അന റാക്വൽ അപാരീസിയോ പെർദോമോ എന്ന അംഗീകൃത കൺസൾട്ടന്റിന് ഇവർ 3,000 ഡോളർ നൽകിയിരുന്നു. എന്നാൽ, അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ നൽകാത്തതും ഫീസ് കൃത്യമായി അടയ്ക്കാത്തതും കാരണം ഇവരുടെ വർക്ക് പെർമിറ്റ് അപേക്ഷ അധികൃതർ നിരസിക്കുകയായിരുന്നു.
കൺസൾട്ടന്റിന്റെ വീഴ്ചയെത്തുടർന്ന് കുടുംബത്തിന് നിലവിൽ കാനഡയിൽ നിയമപരമായ താമസരേഖകളില്ല. ഇതേത്തുടർന്ന് പൗലോയ്ക്ക് ജോലിക്ക് പോകാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയും സുമനസ്സുകൾ നൽകുന്ന ധനസഹായത്തിലൂടെയുമാണ് ഈ അഞ്ചംഗ കുടുംബം ഇപ്പോൾ ചെലവുകൾ കണ്ടെത്തുന്നത്. ഇവരുടെ മൂന്ന് മക്കളിൽ ഒരാൾ കാനഡയിലാണ് ജനിച്ചത്.
മെയ് മാസത്തിൽ തന്നെ ഇവരുടെ പദവി നഷ്ടപ്പെട്ട വിവരം ഇമിഗ്രേഷൻ വിഭാഗം അറിയിച്ചിരുന്നെങ്കിലും കൺസൾട്ടന്റ് ഈ വിവരം തങ്ങളെ അറിയിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. മറ്റ് പരാതികളെത്തുടർന്ന് പ്രസ്തുത കൺസൾട്ടന്റിന്റെ ലൈസൻസ് കഴിഞ്ഞ ജൂണിൽ ‘കോളേജ് ഓഫ് ഇമിഗ്രേഷൻ ആൻഡ് സിറ്റിസൺഷിപ്പ് കൺസൾട്ടന്റ്സ്’ (CICC) റദ്ദാക്കിയിരുന്നു. ഇത്തരത്തിൽ ചതിക്കപ്പെടുന്നവർക്ക് നൽകാനായി 10 മില്യൺ ഡോളറിന്റെ പ്രത്യേക നിധി സി.ഐ.സി.സിയുടെ പക്കലുണ്ടെങ്കിലും, ഇത് വിതരണം ചെയ്യാനുള്ള സർക്കാർ ഉത്തരവ് ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല.
നിലവിൽ നിയമങ്ങൾ രൂപീകരണ ഘട്ടത്തിലാണെന്നും മന്ത്രിസഭയുടെ അന്തിമ അനുമതി ലഭിച്ചാൽ മാത്രമേ തുക നൽകാൻ സാധിക്കൂ എന്നുമാണ് ഇമിഗ്രേഷൻ വിഭാഗം വ്യക്തമാക്കുന്നത്. നിലവിൽ ഇവർക്കായി പുതിയ അഭിഭാഷകൻ വഴി താൽക്കാലിക താമസാനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും ഇത് അനുവദിക്കപ്പെടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. കാനഡയിൽ ഇമിഗ്രേഷൻ കൺസൾട്ടന്റുമാർക്കെതിരെയുള്ള പരാതികൾ വർധിച്ചുവരികയാണെന്ന് സി.ഐ.സി.സി കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ 1,375 പരാതികളിന്മേൽ അന്വേഷണം നടക്കുന്നുണ്ട്. മിറ കുടുംബത്തെപ്പോലെ അനേകം പേർ ഇത്തരം വീഴ്ചകൾ മൂലം രാജ്യം വിടേണ്ടി വരുന്ന സാഹചര്യത്തിലാണെന്നും അധികൃതർ അടിയന്തരമായി ഇടപെടണമെന്നും മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു.
ottawa-family-facing-deportation-cant-access-compensation-funds-after-a-year-long-review
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



