ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതീവ ഗുരുതരമായ സാഹചര്യത്തിൽ നഗരത്തിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി. കൽക്കരിയും വിറകും ഉപയോഗിച്ചുള്ള തന്തൂർ അടുപ്പുകൾക്കാണ് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (ഡി.പി.സി.സി.) നിരോധനം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറത്തിറക്കിയത്.
കഴിഞ്ഞ ആഴ്ചയാണ് റെസ്റ്റോറൻ്റുകളിലെ തന്തൂർ അടുപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്. നഗരത്തിലെ വായു ഗുണനിലവാര സൂചിക (AQI) 400-ന് അടുത്തേക്ക് ഉയർന്നതും മലിനീകരണ തോത് ‘അതീവ ഗുരുതരം+’ (Severe+) എന്ന വിഭാഗത്തിലെത്തിയതുമാണ് ഈ നടപടിക്ക് കാരണം. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ആനന്ദ് വിഹാർ, ഐ.ടി.ഒ. എന്നിവിടങ്ങളിലെ എ.ക്യൂ.ഐ. 400-ന് അടുത്താണ് രേഖപ്പെടുത്തിയത്.
ഡി.പി.സി.സി. പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം, എല്ലാ വാണിജ്യ സ്ഥാപനങ്ങളും ഉടൻതന്നെ വൈദ്യുതി, ഗ്യാസ് അധിഷ്ഠിത ഉപകരണങ്ങളിലേക്കോ മറ്റ് ശുദ്ധമായ ഇന്ധനം ഉപയോഗിച്ചുള്ള ഉപകരണങ്ങളിലേക്കോ മാറേണ്ടതുണ്ട്. 1981-ലെ എയർ (പ്രിവൻഷൻ ആൻഡ് കൺട്രോൾ ഓഫ് പൊല്യൂഷൻ) ആക്ടിലെ സെക്ഷൻ 31(എ) പ്രകാരമാണ് ഈ ഉത്തരവ് നടപ്പിലാക്കിയത്.
ഡൽഹിയിലും അടുത്ത പ്രദേശങ്ങളിലും വായുവിലെ മലിനീകരണം കൂടിയപ്പോൾ, മലിനീകരണം കുറയ്ക്കുന്നതിനുള്ള കർശനമായ നടപടികളുള്ള ‘ഗ്രേപ്പ്’ (GRAP) എന്ന പദ്ധതിയുടെ നാലാം ഘട്ടം കഴിഞ്ഞ ശനിയാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിരുന്നു. മലിനീകരണ തോത് അപകടകരമായ നില മറികടന്നതിനെ തുടർന്നാണ് കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സി.എ.ക്യു.എം.) ഗ്രേപ്പ് IV നടപ്പിലാക്കാൻ തീരുമാനിച്ചത്. ഈ ഘട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ജൈവവസ്തുക്കൾ, മാലിന്യങ്ങൾ, കൽക്കരി തുടങ്ങിയവ തുറന്ന സ്ഥലത്ത് കത്തിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Air pollution is severe; Tandoor ovens banned in Delhi, action as part of Group IV



