ടൊറന്റോ: പലസ്തീനിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചുള്ള ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോവുകയായിരുന്ന പ്രമുഖ നിയമ പണ്ഡിതനും മുൻ യുഎൻ സ്പെഷ്യൽ റാപ്പോർട്ടറുമായ റിച്ചാർഡ് ഫാൽക്കിനെ കാനഡ അതിർത്തിയിൽ തടഞ്ഞുവെച്ചു. ഒക്യുപൈഡ് പലസ്തീൻ പ്രദേശങ്ങളിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ചുള്ള യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ മുൻ സ്പെഷ്യൽ റാപ്പോർട്ടറാണ് പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഫാൽക്ക്. താനും ഭാര്യയും ടൊറന്റോയിലെ പിയേഴ്സൺ ഇന്റർനാഷണൽ എയർപോർട്ടിൽവെച്ച് നാല് മണിക്കൂറോളം കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ (CBSA) കസ്റ്റഡിയിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയുടെ വംശഹത്യയിലും അവകാശ നിഷേധത്തിലും കാനഡയ്ക്കുള്ള പങ്ക് വിശകലനം ചെയ്യുന്ന ‘പലസ്തീൻ ട്രൈബ്യൂണൽ ഓൺ കനേഡിയൻ റെസ്‌പോൺസിബിലിറ്റി’ എന്ന പരിപാടിയിൽ സംസാരിക്കാനാണ് അദ്ദേഹം ഒട്ടാവയിലേക്ക് യാത്ര ചെയ്തത്. അദ്ദേഹത്തിന്റെ 95-ാം ജന്മദിനത്തിലാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്.
കാനഡയിൽ പ്രവേശിക്കുന്നതിനു മുന്നോടിയായി കസ്റ്റംസിൽ എത്തിയപ്പോഴാണ് അതിർത്തി ഏജന്റുമാർ പാസ്‌പോർട്ടുകൾ വാങ്ങി അദ്ദേഹത്തെയും ഭാര്യയെയും അഭിമുഖത്തിനായി മറ്റൊരു മുറിയിലേക്ക് മാറ്റിയത്. തങ്ങളെ കാനഡയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോ എന്ന് നിർണ്ണയിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായി ഫാൽക്ക് പറഞ്ഞു. കോൺഫറൻസിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം, ഇസ്രായേൽ-പലസ്തീൻ സംഘർഷത്തിലെ അദ്ദേഹത്തിന്റെ ഇടപെടൽ, ഇസ്രായേലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാട് എന്നിവയെക്കുറിച്ച് ചോദ്യങ്ങൾ ചോദിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. തടഞ്ഞുവെച്ചതിന് അടിസ്ഥാനമായ കാരണമെന്തെന്ന് സിബിഎസ്എ വ്യക്തമാക്കാൻ തയ്യാറായില്ലെങ്കിലും, സ്വകാര്യതാ നിയമങ്ങൾ ഉദ്ധരിച്ച് എല്ലാ യാത്രക്കാരും ‘ദ്വിതീയ പരിശോധനയ്ക്ക്’ (secondary inspection) വിധേയരാകാൻ സാധ്യതയുണ്ടെന്നും ഇത് ഒരു കുറ്റത്തിന്റെ സൂചനയായി കാണേണ്ടതില്ലെന്നും ഒരു വക്താവ് പ്രതികരിച്ചു.
ചോദ്യങ്ങളുടെ സ്വഭാവം കണക്കിലെടുക്കുമ്പോൾ, താൻ കോൺഫറൻസിൽ പങ്കെടുക്കുന്നതുകൊണ്ടാണ് തന്നെ തടഞ്ഞുവെച്ചതെന്ന് ഫാൽക്ക് സംശയം പ്രകടിപ്പിച്ചു. ഇസ്രായേൽ-ഗാസ സംഘർഷത്തിൽ അന്താരാഷ്ട്ര നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം കോൺഫറൻസിന് പോകാനിരുന്നത്. പലസ്തീൻ രാഷ്ട്രപദവി അംഗീകരിച്ച കാനഡ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്ന സമയത്ത് ഇത്തരമൊരു നടപടി നിരാശാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഫാൽക്കിനെ തടഞ്ഞുവെച്ചതിൽ ട്രൈബ്യൂണൽ സംഘാടകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വിഷയം മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചതായും സെനറ്റർ യുവാൻ പൗ വൂ അടക്കമുള്ളവർ പൊതുസുരക്ഷാ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടതായും സംഘാടകർ അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Traveling to Palestine conference; Prominent legal scholar detained at Canada border



