മിനിസ്ക്രീൻ താരം ജസീല പർവീൺ മുൻ പങ്കാളിയായ ഡോൺ തോമസ് വിതയത്തിലിനെതിരെ ഗുരുതരമായ ശാരീരിക-മാനസിക പീഡന ആരോപണങ്ങളുമായി രംഗത്ത്. താൻ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ടുള്ള നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാവുകയാണ്. നിയമപരമായ പിന്തുണയും മാർഗനിർദ്ദേശവും തേടിയാണ് താൻ ഈ വിഷയം പരസ്യമാക്കിയതെന്നും ജസീല വ്യക്തമാക്കി.
പുതുവത്സരാഘോഷ വേളയിലാണ് സംഭവങ്ങളുടെ തുടക്കം. ഡോണിന്റെ അമിതമായ മദ്യപാനവും മോശം പെരുമാറ്റവും സംബന്ധിച്ച തർക്കം അക്രമാസക്തമായപ്പോഴാണ് പീഡനം നടന്നതെന്ന് ജസീല വെളിപ്പെടുത്തുന്നു. അക്രമാസക്തമായ തർക്കത്തിനിടെ ഇയാൾ വയറ്റിൽ ചവിട്ടുകയും മുഖത്ത് ഇടിക്കുകയും തല തറയിൽ ആഞ്ഞടിക്കുകയും ചെയ്തു. കക്ഷത്തും തുടകളിലും കടിക്കുകയും ലോഹ വള കൊണ്ട് മുഖത്ത് ശക്തിയായി അടിക്കുകയും ചെയ്തു. അടിയേറ്റ് നടിയുടെ മേൽചുണ്ട് കീറിപ്പോകുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ വിസമ്മതിച്ചു. ആശുപത്രിയിൽ എത്തിയപ്പോൾ കോണിപ്പടിയിൽ നിന്ന് വീണതാണെന്ന് കള്ളം പറയുകയും ചെയ്തു. പ്ലാസ്റ്റിക് സർജറിക്ക് വിധേയയാകേണ്ടി വന്നുവെന്നും നടി പറയുന്നു.
പോലീസും നിയമനടപടികളും:
ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിൽ ഓൺലൈനായി പോലീസിൽ പരാതി നൽകിയിട്ടും ഉടനടി നടപടിയുണ്ടായില്ലെന്ന് ജസീല ആരോപിച്ചു. പിന്നീട് നേരിട്ട് ചെന്ന് പരാതി നൽകിയ ശേഷവും ഡോൺ തോമസ് മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചതിനു ശേഷം മാത്രമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. നിലവിൽ കേസ് നടക്കുകയാണ്. തെളിവുകളും മെഡിക്കൽ രേഖകളും വ്യക്തമായിട്ടും, എതിർകക്ഷി ഒത്തുതീർപ്പ് നടന്നെന്ന് അവകാശപ്പെട്ട് കേസ് റദ്ദാക്കാനായി ഹൈക്കോടതിയിൽ ഹർജി നൽകി കേസ് മനഃപൂർവം വൈകിപ്പിക്കുകയാണെന്നും നടി സോഷ്യൽ മീഡിയ പോസ്റ്റിൽ കൂട്ടിച്ചേർത്തു.
“ഞാൻ ഇനി നിശ്ശബ്ദയായിരിക്കില്ല. ഞാൻ നീതിക്കുവേണ്ടി പോരാടും. അതിജീവിച്ചവരെ വിശ്വസിക്കുക. നമുക്ക് ഒരുമിച്ച് പോരാടാം,” എന്നും ജസീല തന്റെ പോസ്റ്റിൽ കുറിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Actress Jaseela Parveen Alleges Abuse by Ex-Partner



