നെയ്‌റോബി: കെനിയയിലെ ക്വാലെ കൗണ്ടിയിൽ ചെറുവിമാനം തകർന്നുവീണ് ഉണ്ടായ അപകടത്തിൽ 12 പേർ മരണപ്പെട്ടതായി റിപ്പോർട്ട്. ഇന്ന് രാവിലെ എട്ടരയോടെ ടിസിംബ ഗോലിനിയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. മരിച്ചവരെല്ലാം വിദേശ വിനോദസഞ്ചാരികളാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിനോദസഞ്ചാര കേന്ദ്രമായ ദിയാനിയിൽ നിന്ന് മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ കിച്വ ടെംബോയിലേക്ക് പറന്നുയർന്ന 5 വൈ-സിസിഎ എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്.
ദയാനി എയർസ്ട്രിപ്പിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെ വനത്തിനടുത്തുള്ള കുന്നിൻപ്രദേശത്താണ് വിമാനം തകർന്നു വീണത്. അപകടത്തിൽ മരിച്ച 12 പേരും വിദേശികളാണെന്ന് ക്വാലെ കൗണ്ടി കമ്മീഷണർ സ്റ്റീഫൻ ഒറിൻഡെ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവർ ഏത് രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നുള്ള വിവരങ്ങൾ പിന്നീട് വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
സെസ്‌ന കാരവൻ വിഭാഗത്തിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. പറന്നുയർന്ന് നിമിഷങ്ങൾക്കകം വിമാനം തകർന്നു വീഴുകയും തീപ്പിടിക്കുകയും ചെയ്തു. അപകടത്തിൽ എത്ര യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നതെന്ന കാര്യത്തിൽ കൃത്യമായ കണക്കുകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. വിമാനാപകടത്തിന്റെ കാരണം വ്യക്തമല്ല. എങ്കിലും, അപകടം നടന്ന പ്രദേശത്തെ മോശം കാലാവസ്ഥ ഉൾപ്പെടെയുള്ള ഘടകങ്ങളാകാം ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Plane crash in Kenya: 12 foreign tourists die in tragedy



