ഒന്റാരിയോയിലെ പൊതു കോളേജുകളിലെ പാർട്ട് ടൈം സപ്പോർട്ട് ജീവനക്കാർ അടുത്തയാഴ്ച പണിമുടക്ക് വോട്ടെടുപ്പ് നടത്താനൊരുങ്ങുന്നു. 24 കോളേജുകളിലായി 10,000 പാർട്ട് ടൈം സപ്പോർട്ട് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഒന്റാരിയോ പബ്ലിക് സർവീസ് എംപ്ലോയീസ് യൂണിയൻ (OPSEU) ആണ് ഈ സുപ്രധാന നീക്കവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ഫുൾ-ടൈം സപ്പോർട്ട് സ്റ്റാഫ് സെപ്റ്റംബർ 11 മുതൽ പണിമുടക്കി പ്രതിഷേധം തുടരുന്നതിനിടെയാണ് പാർട്ട് ടൈം വിഭാഗവും സമരത്തിലേക്ക് നീങ്ങുന്നത്.
പാർട്ട് ടൈം തൊഴിലാളികൾ 2024 ജനുവരി മുതൽ കാലാവധി കഴിഞ്ഞ കൂട്ടായ കരാറിൻ്റെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. തങ്ങൾക്ക് ശമ്പള വർദ്ധനവ്, ശമ്പളത്തോടുകൂടിയ രോഗാവധി, ജോലി ഷിഫ്റ്റ് റദ്ദാക്കിയാലുള്ള നഷ്ടപരിഹാരം എന്നിവ ഉറപ്പാക്കണമെന്നാണ് തൊഴിലാളികളുടെ പ്രധാന ആവശ്യങ്ങൾ. വിൻഡ്സറിലെയും ചാത്തമിലെയും സെന്റ് ക്ലെയർ കോളേജിലെ 685 പാർട്ട് ടൈം, 195 ഫുൾ-ടൈം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന OPSEU ലോക്കൽ 137 യൂണിയനും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്.
ചർച്ചകൾ മനഃപൂർവം നീട്ടിക്കൊണ്ടുപോവുകയും യൂണിയനുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറാവാതിരിക്കുകയും ചെയ്യുന്നുവെന്നാണ് യൂണിയൻ കോളേജ് എംപ്ലോയർ കൗൺസിലിനെതിരെ ഉന്നയിക്കുന്ന പ്രധാന ആരോപണം. എന്നാൽ യൂണിയന്റെ ആവശ്യങ്ങൾ നിലവിലെ സാമ്പത്തിക സാഹചര്യങ്ങൾക്കപ്പുറമാണ് എന്നാണ് കൗൺസിലിൻ്റെ വിശദീകരണം. വർഷം തോറും രണ്ട് ശതമാനം ശമ്പള വർദ്ധനവ്, ആറ് ശതമാനം അവധിക്കാല വേതനം, സ്ഥിരമായ പാർട്ട് ടൈം ജീവനക്കാർക്ക് വർഷത്തിൽ രണ്ട് ദിവസത്തെ ശമ്പളത്തോടുകൂടിയ രോഗാവധി എന്നിവ തങ്ങൾ വാഗ്ദാനം ചെയ്തതായി കൗൺസിൽ പറയുന്നു.
എന്നാൽ, യൂണിയൻ ആവശ്യപ്പെടുന്നത് പ്രതിവർഷം ആറ് ശതമാനം വേതന വർദ്ധനവ്, രണ്ട് ശതമാനം അധിക അവധിക്കാല വേതനം, എല്ലാ പാർട്ട് ടൈം ജീവനക്കാർക്കും വർഷത്തിൽ അഞ്ച് ദിവസത്തെ ശമ്പളത്തോടു കൂടിയ രോഗാവധി എന്നിവയാണ്. യൂണിയൻ്റെ ഈ ആവശ്യങ്ങൾ അംഗീകരിക്കാൻ കൗൺസിൽ തയ്യാറല്ല. കരാർ കാലാവധി തീർന്ന മാസങ്ങളിലെ മുൻകാല ശമ്പളം നൽകാൻ തൊഴിലുടമയുടെ പുതിയ നിർദ്ദേശത്തിൽ വ്യവസ്ഥയില്ലെന്ന് യൂണിയൻ്റെ പാർട്ട് ടൈം ബാർഗെയ്നിംഗ് ചെയർ നൂർ അസ്കന്ദർ ചൂണ്ടിക്കാട്ടി. “ഫലത്തിൽ ഇത് രണ്ടു വർഷത്തേക്ക് ശമ്പള വർദ്ധനവില്ലാത്തതിന് തുല്യമാണ്,” അവർ പറഞ്ഞു.
മധ്യസ്ഥ ചർച്ചകൾക്കായി മെയ് മാസം മുതൽ 25 തീയതികൾ യൂണിയൻ നിർദ്ദേശിച്ചെങ്കിലും 23-ലും കൗൺസിൽ ഒഴിഞ്ഞുമാറിയെന്നും, ഡിസംബറിലാണ് തങ്ങൾക്ക് ഏറ്റവും നേരത്തെ സമയം കിട്ടുകയെന്നുമാണ് അവർ അറിയിച്ചതെന്നും അസ്കന്ദർ ആരോപിച്ചു. അതേസമയം, തർക്കങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗം മധ്യസ്ഥതയാണെന്നും, പണിമുടക്ക് അനാവശ്യമാണെന്നും കൗൺസിൽ പ്രതികരിച്ചു.
നിലവിലെ ക്യാമ്പസ് അടച്ചുപൂട്ടലുകളും ലേഓഫുകളും കണക്കിലെടുക്കുമ്പോൾ, ജോലി സുരക്ഷയാണ് തങ്ങളെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും, നിലവിൽ ജീവനക്കാർക്ക് ജോലി നഷ്ടമാവുന്നതിൽ നിന്ന് സംരക്ഷണം നൽകുന്ന വ്യവസ്ഥകളൊന്നുമില്ലെന്നും OPSEU അറിയിച്ചു. 10,000 ഓളം വരുന്ന ഫുൾ-ടൈം ജീവനക്കാർ ഒരു മാസത്തിലേറെയായി സമരത്തിലാണ്. ഈ സാഹചര്യത്തിൽ പാർട്ട് ടൈം വിഭാഗം കൂടി പണിമുടക്കിലേക്ക് നീങ്ങുന്നത് ഒന്റാരിയോയിലെ കോളേജ് പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാവുകയാണ്.



