ഒട്ടാവ: ലോറൻസ് ബിഷ്ണോയ് സംഘത്തെ കനേഡിയൻ സർക്കാർ ഔദ്യോഗികമായി ഭീകര സംഘടനയായി പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം കാനഡയിൽ വെടിവെപ്പ് നടന്നതായി റിപ്പോർട്ട്. ഈ വെടിവെപ്പിന്റെ ഉത്തരവാദിത്തം ലോറൻസ് സംഘവുമായി ബന്ധമുള്ള ഫത്തേ പോർച്ചുഗൽ എന്നയാൾ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഏറ്റെടുത്തതായി അവകാശപ്പെട്ടു.
നവി തേഷി എന്ന വ്യക്തിയുമായി ബന്ധമുള്ള പല സ്ഥലങ്ങളിൽ വെടിവെപ്പ് നടത്താൻ ഉത്തരവിട്ടതായി ഫത്തേ പോർച്ചുഗൽ പോസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ തേഷി 5 മില്യൺ ഡോളർ (ഏകദേശം 41 കോടിയിലധികം രൂപ) തട്ടിയെടുത്തെന്ന് ഫത്തേ പോസ്റ്റിൽ പറയുന്നു.
ഫത്തേ പോർച്ചുഗലിന്റേതായി പ്രചരിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റ് വായിക്കാം:
ഞാൻ ഫത്തേ പോർച്ചുഗൽ, നവി തേഷിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെ വെടിവെപ്പിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കുന്നു. ഈ സ്ഥലങ്ങളെല്ലാം നവി തേഷിയുടേതാണ്, കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങൾ ഈ സ്ഥലങ്ങളിൽ വെടിവെപ്പ് നടത്തുന്നു. ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ നവി തേഷി ഗായകരിൽ നിന്ന് 5 മില്യൺ ഡോളർ നിർബന്ധിച്ച് പിരിച്ചെടുത്തു. അതുകൊണ്ട് ഞങ്ങൾ അവന്റെ പിന്നാലെയാണ്. സത്യസന്ധമായി അധ്വാനിക്കുകയും ഞങ്ങളുടെ യുവത്വത്തെ ബഹുമാനിക്കുകയും ചെയ്യുന്ന കഠിനാധ്വാനികളായ ആളുകളുമായി ഞങ്ങൾക്ക് ശത്രുതയില്ല. അവരുമായി ഞങ്ങൾക്ക് തർക്കമില്ല.
കാനഡയുടെ പൊതുസുരക്ഷാ മന്ത്രി ഗാരി ആനന്ദസാംഗ്രീ സെപ്തംബർ 29-നാണ് ബിഷ്ണോയ് സംഘത്തെ ഭീകരസംഘടനയായി പ്രഖ്യാപിച്ചത്. കാനഡയിൽ കൊലപാതകം, വെടിവെപ്പ്, തീവെപ്പ് ഉൾപ്പെടെയുള്ള അക്രമാസക്തമായ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഭീകരപട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഈ ഗ്രൂപ്പിന്റെ കാനഡയിലുള്ള സ്വത്തുക്കൾ, വാഹനങ്ങൾ, പണം എന്നിവ മരവിപ്പിക്കാനോ കണ്ടുകെട്ടാനോ സാധിക്കും. കൂടാതെ, ധനസഹായം, യാത്ര, റിക്രൂട്ട്‌മെന്റ് എന്നിവയുമായി ബന്ധപ്പെട്ടതടക്കം ഭീകര കുറ്റകൃത്യങ്ങൾക്ക് കേസെടുക്കാൻ കനേഡിയൻ നിയമപാലകർക്ക് കൂടുതൽ അധികാരം ലഭിക്കുകയും ചെയ്യും.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Bishnoi Gang aide claims responsibility for shootings after Canada labels group a ‘terror outfit’









