റഷ്യൻ തീരത്ത് ശക്തമായ ഭൂകമ്പം ഉണ്ടായതിനെ തുടർന്ന് ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ സുനാമി ഭീഷണിയില്ലെന്ന് അധികൃതർ അറിയിച്ചു. പസഫിക് സമയം 11:58-നാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടതെന്ന് എമർജൻസി മാനേജ്‌മന്റ് ബി.സി അറിയിച്ചു. ബെറിംഗ് ദ്വീപിന് 410 കിലോമീറ്റർ തെക്ക്-പടിഞ്ഞാറ് ദിശയിൽ 9.6 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
“റഷ്യയിലെ കംചത്ക തീരത്താണ് ശക്തമായ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. യു.എസ് നാഷണൽ സുനാമി വാണിംഗ് സെൻ്റർ അറിയിച്ചത് പ്രകാരം ബ്രിട്ടീഷ് കൊളംബിയൻ തീരങ്ങളിൽ സുനാമിക്ക് സാധ്യതയില്ല” എന്ന് എമർജൻസി മാനേജ്‌മന്റ് ബി.സി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, യുണൈറ്റഡ് സ്റ്റേറ്റ്സ് നാഷണൽ വെതർ സർവീസ് അലാസ്കയിലെ അലൂഷ്യൻ ദ്വീപുകൾക്കും പടിഞ്ഞാറൻ ഭാഗങ്ങൾക്കും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ 29-ന് കംചത്ക ഉപദ്വീപിലുണ്ടായ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൻ്റെ തുടർചലനമാണ് വ്യാഴാഴ്ച ഉണ്ടായതെന്ന് യു.എസ് ജിയോളജിക്കൽ സർവേ പറയുന്നു. “വ്യാഴാഴ്ചയുണ്ടായ ഭൂകമ്പം ഭൂമിക്കടിയിലെ ശിലാപാളികളുടെ പ്രതിപ്രവർത്തനം കാരണമാണ് സംഭവിച്ചത്. ഭൂകമ്പം ഉണ്ടായ സ്ഥലത്ത് പസഫിക് പ്ലേറ്റ് നോർത്ത് അമേരിക്കൻ പ്ലേറ്റുമായി പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നു”, ജിയോളജിക്കൽ സർവേ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ജൂലൈയിലെ പ്രധാന ഭൂകമ്പത്തിന് ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ തുടർചലനമാണ് വ്യാഴാഴ്ചത്തേതെന്ന് യു.എസ്.ജി.എസ് പറയുന്നു. സെപ്റ്റംബർ 13-നുണ്ടായ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനേക്കാൾ തീവ്രത കൂടുതലാണ് വ്യാഴാഴ്ചത്തേത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



