ഒട്ടാവ: ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനായി ഒട്ടാവ നഗരത്തിൽ സ്ഥാപിച്ച ക്യാമറകൾ ഈ വർഷം ഇതുവരെ 20 മില്യൺ ഡോളറിലധികം വരുമാനം നേടി. അതിവേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, സിഗ്നലുകൾ ലംഘിക്കുന്നവ എന്നിവയെല്ലാം കണ്ടെത്തി പിഴ ചുമത്തുന്ന സംവിധാനമാണിത്. മുൻപ് സ്ഥാപിച്ച ക്യാമറകൾക്ക് പുറമെ 24 പുതിയ ക്യാമറകൾ കൂടി സ്ഥാപിക്കാൻ നഗരം ഒരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഈ ക്യാമറകൾ നികുതി പിരിക്കാനുള്ള മാർഗം മാത്രമാണെന്നും, അതിനാൽ ഇവ നീക്കം ചെയ്യണമെന്നും ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് ആവശ്യപ്പെട്ടു.
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താനുള്ള ക്യാമറകൾ നീക്കം ചെയ്യണമെന്ന് ഒന്റാറിയോ പ്രീമിയർ ആവശ്യപ്പെട്ടെങ്കിലും, തുക സുരക്ഷാ നടപടികൾക്കായി ഉപയോഗിക്കുമെന്ന് ഒട്ടാവ നഗരം വ്യക്തമാക്കി. ഈ വർഷം ജനുവരി മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ മാത്രം ഏകദേശം 20 മില്യൺ ഡോളർ വരുമാനം ഓട്ടോമേറ്റഡ് സ്പീഡ് എൻഫോഴ്സ്മെന്റ് (എഎസ്ഇ) ക്യാമറകൾ വഴി ലഭിച്ചതായി ഒട്ടാവ നഗരത്തിന്റെ വക്താവ് അറിയിച്ചു. ചുവപ്പ് ലൈറ്റ് ലംഘനത്തിനുള്ള പിഴകളിൽ നിന്ന് ഏഴ് മില്യൺ ഡോളറും ലഭിച്ചു. എഎസ്ഇ പദ്ധതിയിലൂടെ ലഭിക്കുന്ന വരുമാനം റോഡ് സുരക്ഷാ റിസർവ് ഫണ്ടിലേക്കാണ് പോവുകയെന്നും, ഇത് റോഡ് സുരക്ഷാ പദ്ധതികൾക്ക് വിനിയോഗിക്കുമെന്നും അധികൃതർ അറിയിച്ചു.
ഒട്ടാവയിലെ കിംഗ് എഡ്വേർഡ് അവന്യൂവിലുള്ള ക്യാമറയാണ് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഈ വർഷം ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 22,927 ടിക്കറ്റുകളാണ് ഈ ക്യാമറ വഴി നൽകിയത്. വേഗതപരിധി ലംഘിക്കുന്ന വാഹനങ്ങളെയാണ് ക്യാമറ പ്രധാനമായും പിടികൂടുന്നത്. സ്കൂൾ സോണുകളിലും കമ്മ്യൂണിറ്റി സേഫ്റ്റി സോണുകളിലും വേഗപരിധി ലംഘിച്ചാൽ പിഴത്തുക ഇരട്ടിയാകും. നിലവിൽ ഒട്ടാവ നഗരത്തിൽ 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Speeding fines will continue to mount; Ottawa's radar cameras have generated $20 million this year



