കനേഡിയൻ ഉത്പന്നങ്ങളെന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ ഉത്പന്നങ്ങൾ വിറ്റതിന് രാജ്യത്തെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലകൾക്കെതിരെ ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്യാൻ ഒരുങ്ങി മോൺട്രിയലിലെ ഒരു നിയമ സ്ഥാപനം. വ്യാജ ലേബലുകൾ പതിപ്പിച്ച് ഉപഭോക്താക്കളെ കബളിപ്പിച്ചെന്നാണ് ആരോപണം. പ്രൊവിഗോ, മെട്രോ, സോബീസ്, വാൾമാർട്ട്, ജയന്റ് ടൈഗ്രെ തുടങ്ങിയ പ്രമുഖ റീട്ടെയിൽ ശൃംഖലകളെയാണ് കേസിൽ പ്രതി ചേർത്തിട്ടുള്ളത്.
കനേഡിയൻ പതാകയുടെയും മാപ്പിൾ ലീഫിന്റെയും ചിത്രങ്ങൾ ഉൾപ്പെടെ “കാനഡയിൽ നിർമ്മിച്ചത്” എന്ന് വ്യാജമായി ലേബൽ ചെയ്താണ് കമ്പനികൾ ഉത്പന്നങ്ങൾ വിൽക്കുന്നതെന്ന് കേസിന് നേതൃത്വം നൽകുന്ന അഭിഭാഷകൻ ജോയി സുക്രാൻ ആരോപിക്കുന്നു. “ഇത് പരസ്യം ചെയ്യലിലെ അടിസ്ഥാന വഞ്ചനയാണ്. കനേഡിയൻ പൗരന്മാരുടെ ദേശസ്നേഹത്തെയും ധാർമികതയേയും ചൂഷണം ചെയ്താണ് ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നത്,” സുക്രാൻ പറഞ്ഞു.
കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുക മാത്രമല്ല, ഇതിലൂടെ ലാഭമുണ്ടാക്കുകയും ചെയ്തു. അതുകൊണ്ട്, ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കുകയും കമ്പനികൾക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, ഈ വിഷയത്തിൽ പ്രമുഖ ഫുഡ് ഡിസ്ട്രിബ്യൂഷൻ വിദഗ്ദ്ധനായ സിൽവെയ്ൻ ഷാർലെബോയി അഭിപ്രായപ്പെട്ടത്, ഇത് വ്യാജ ലേബലുകളുടെ പ്രശ്നം മാത്രമല്ലെന്നും, ഗ്രോസറി കമ്പനികളിൽ ഉപഭോക്താക്കൾക്ക് പൊതുവെയുള്ള അവിശ്വാസം ഇത് കൂടുതൽ വർദ്ധിപ്പിക്കുമെന്നുമാണ്.
വില വർദ്ധനയുൾപ്പെടെയുള്ള പല കാരണങ്ങൾകൊണ്ടും ജനങ്ങൾക്ക് ഗ്രോസറി ശൃംഖലകളിൽ വിശ്വാസമില്ലെന്ന് അദ്ദേഹം പറയുന്നു. കനേഡിയൻ ഉത്പന്നങ്ങൾ ബഹിഷ്കരിക്കാനുള്ള ഒരു പ്രവണത അടുത്തിടെയായി ഉപഭോക്താക്കൾക്കിടയിൽ വർദ്ധിച്ചു വരുന്നുണ്ട്. ഇതിന് വലിയൊരു കാരണം യുഎസുമായുള്ള വ്യാപാര യുദ്ധമാണ്.
ഷാർലെബോയി പറയുന്നതനുസരിച്ച്, 2025-ന്റെ തുടക്കത്തിൽ, അമേരിക്കൻ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിൽപ്പനയിൽ 8.5% ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്, ഇത് ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ്. ഈ വ്യാജ ലേബലുകൾ കാരണം ഈ പ്രവണത കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ക്ലാസ് ആക്ഷൻ കേസിന് കോടതിയുടെ അംഗീകാരം ലഭിച്ചിട്ടില്ല. കോടതി കേസ് ഫയലിൽ സ്വീകരിച്ച ശേഷം മാത്രമേ തുടർനടപടികൾ ആരംഭിക്കുകയുള്ളു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:



