പോർച്ചുഗലിലെ ലിസ്ബണിൽ ഫ്യൂണിക്കുലാർ (ചരക്ക് വണ്ടി) പാളം തെറ്റി മരിച്ചവരിൽ കനേഡിയൻ പൗരനും. അസീസ് ബെൻഹറഫാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അസീസിൻ്റെ ഭാര്യ ഹിന്ദ് ഇഗുവർനാൻ ആണ് ഇക്കാര്യം പങ്കുവെച്ചത്. ഹിന്ദിന്റെ ഇടുപ്പിനും തോളെല്ലിനും പൊട്ടലുണ്ട്. “ഫ്യൂണിക്കുലാർ വളരെ വേഗത്തിലായിരുന്നു പോയിരുന്നത്. എല്ലാവരും നിലവിളിക്കുന്നുണ്ടായിരുന്നു. വളരെ ഭയാനകമായിരുന്നു അത്. വണ്ടി മറിഞ്ഞതിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടില്ല. ഞാൻ ‘അസീസ്’ എന്ന് വിളിച്ചു, പക്ഷേ അദ്ദേഹം മറുപടി നൽകിയില്ല,” ഹിന്ദ് പറഞ്ഞു. അപകടത്തിന് ശേഷം ദിവസങ്ങളോളം ഭർത്താവിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കഴിഞ്ഞില്ലെന്നും ഹിന്ദ് പറഞ്ഞു. “അവർ എന്നെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും ഞാൻ ചോദിച്ചുകൊണ്ടിരുന്നു. രണ്ട് രാത്രികൾ കഴിഞ്ഞിട്ടും അവർ എനിക്കൊരു വിവരവും തന്നില്ല,” ഹിന്ദ് കൂട്ടിച്ചേർത്തു.
മൊറോക്കോയിൽ നിന്നുള്ള കനേഡിയൻ പൗരനാണ് 42-കാരനായ അസീസ് ബെൻഹറഫ്. ഭാര്യ ഹിന്ദ് മൊറോക്കോയിൽ നിന്നുള്ള കാനഡയിലെ സ്ഥിരതാമസക്കാരിയാണ്. ഹിന്ദ് ഇപ്പോഴും ആശുപത്രിയിലാണ്. അസീസിന്റെ മൃതദേഹം പിന്നീട് മൊറോക്കോയിൽ സംസ്കരിക്കും.
അതേസമയം, അപകടത്തിൽ മറ്റ് രണ്ട് കനേഡിയൻ പൗരന്മാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യൂബെക്കിൽ നിന്നുള്ള ആൻഡ്രെ ബെർഗെറോൺ, ഭാര്യ ബ്ലാൻഡിൻ ഡോക്സ് എന്നിവരാണ് മരിച്ചത് . സെപ്റ്റംബർ 3-നാണ് ലിസ്ബണിലെ പ്രശസ്തമായ ഫ്യൂണിക്കുലാർ പാളം തെറ്റി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ 16 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Ottawa man killed in Lisbon funicular crash



