കാനഡയിൽ പുതിയ അധ്യയന വർഷം ആരംഭിച്ചതോടെ സ്കൂളുകളിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന തിരക്കിലാണ് രക്ഷിതാക്കൾ. എന്നാൽ ഈ വർഷം സാധനങ്ങൾക്കെല്ലാം വില വളരെ കൂടുതലാണ്. പണപ്പെരുപ്പവും അമേരിക്കൻ ഇറക്കുമതി താരിഫുകളും കാരണമാണ് ഈ വിലവർധനവെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ (RCC) ഡയറക്ടർ ഓഫ് ഗവൺമെന്റ് റിലേഷൻസ് ജോൺ ഗ്രഹാം അഭിപ്രായപ്പെടുന്നു. അമേരിക്കയുടെ നയങ്ങൾ കാരണം ആഗോള തലത്തിൽ ഉണ്ടായ പ്രതിസന്ധി, റീട്ടെയിൽ വ്യാപാരികളുടെ ചിലവുകൾ നേരിട്ട് വർധിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. പെൻസിൽ ബോക്സുകൾ, പേനകൾ, കാൽക്കുലേറ്ററുകൾ, ബാഗുകൾ, വസ്ത്രങ്ങൾ, ഷൂസുകൾ തുടങ്ങിയവയ്ക്കാണ് പ്രധാനമായും വില വർധനവ് ഉണ്ടായിരിക്കുന്നത്. ഓരോ വിദ്യാർത്ഥിക്കും ഏകദേശം 650 മുതൽ 750 ഡോളർ വരെയാണ് സ്കൂൾ സാധനങ്ങൾക്കായി ചെലവ് വരികയെന്ന് RCC നടത്തിയ ഒരു പഠനം സൂചിപ്പിക്കുന്നു.
സ്കൂൾ സാധനങ്ങളിൽ ഭൂരിഭാഗവും തെക്കുകിഴക്കൻ ഏഷ്യയിലും ചൈനയിലുമാണ് നിർമ്മിക്കുന്നത്. യു.എസ്. ഇറക്കുമതി താരിഫുകൾ ഈ പ്രദേശങ്ങളെ കാര്യമായി ബാധിച്ചു. അതിനാൽ ഈ രാജ്യങ്ങളിലെ നിർമ്മാതാക്കൾ അവരുടെ ഉത്പന്നങ്ങളുടെ വില വർധിപ്പിച്ച് തുടങ്ങി. അമേരിക്കൻ വിപണിയിലെ പ്രതിസന്ധികൾ കാരണം ഉണ്ടാകുന്ന ഈ വിലവർധനവ്, കാനഡ പോലുള്ള മറ്റ് രാജ്യങ്ങളിലും പരോക്ഷമായി സാധനങ്ങളുടെ വില വർധിക്കാൻ കാരണമാകുന്നു. നിലവിലെ വിലക്കയറ്റം വരും മാസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്നും ഇത് അവധിക്കാല ഷോപ്പിംഗ് സീസണിൽ വിദേശ ഉത്പന്നങ്ങളുടെയും ഇൻ-സ്റ്റോർ സാധനങ്ങളുടെയും വില വർധിക്കുന്നതിലേക്ക് നയിക്കുമെന്നും ഗ്രഹാം പറയുന്നു.
സാധനങ്ങളുടെ വിലവർധനവ് സാധാരണ കുടുംബങ്ങളെയും ജീവകാരുണ്യ സംഘടനകളെയും ഒരുപോലെ ബാധിക്കുന്നുണ്ട്. കുട്ടികളുടെ സ്കൂൾ സാധനങ്ങൾ വാങ്ങിയ അലക്സ് ജോർദാൻ, വില വളരെ കൂടുതലാണെന്നും കഴിഞ്ഞ വർഷത്തെ സാധനങ്ങൾ കൂടി പുതിയ ബാഗിൽ വെച്ചുകൊടുക്കാൻ പോകുകയാണെന്നും പറയുന്നു. എല്ലാ വർഷവും പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കൂൾ സാധനങ്ങൾ അടങ്ങിയ ബാഗുകൾ നൽകുന്ന ഒരു പരിപാടിയാണ് സാൽവേഷൻ ആർമി നടത്തുന്നത്. ഈ വർഷം അവരുടെ ഫണ്ട് തികയാത്ത അവസ്ഥയിലാണ്. തങ്ങൾക്ക് കഴിയുന്നത്ര ആളുകളെ സഹായിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അതിനാൽ പല ഉത്പന്നങ്ങളിലും ഒരു നിലവാരം നിലനിർത്തിക്കൊണ്ട് മുന്നോട്ട് പോകാൻ ശ്രമിക്കുകയാണെന്നും സാൽവേഷൻ ആർമിയുടെ ഡെറക് കെർ പറയുന്നു.
Parents' pockets empty as school reopens; prices of goods skyrocket in Canada!



