800 ഡോളറിന് താഴെ വിലയുള്ള സാധനങ്ങൾക്ക് യുഎസ് നൽകിയിരുന്ന ഡ്യൂട്ടി-ഫ്രീ ഇളവുകൾ ഇല്ലാതായി. യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവ് പ്രാബല്യത്തിൽ വന്നതോടെയാണ് ഈ തീരുമാനം. ഇതോടെ, വിദേശ രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് അയക്കുന്ന സാധനങ്ങൾക്ക് ഇനിമുതൽ കസ്റ്റംസ് ഡ്യൂട്ടി നൽകേണ്ടിവരും. ഇത് ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷകരമാകും.
ചരക്ക് നീക്കം വേഗത്തിലാക്കാനും അതിർത്തി കടന്നുള്ള വ്യാപാരം സുഗമമാക്കാനും സഹായിച്ചിരുന്ന പ്രധാനപ്പെട്ട ഒരു നിയമമായിരുന്നു ഡെ മിനിമസ് എക്സംപ്ഷൻ. ഈ നിയമം വഴി 800 ഡോളറിൽ താഴെ വിലയുള്ള ഉൽപ്പന്നങ്ങൾ ഡ്യൂട്ടി ഇല്ലാതെ യുഎസിലേക്ക് കയറ്റുമതി ചെയ്യാൻ സാധിച്ചിരുന്നു. ഈ ഇളവ് പ്രധാനമായും ആശ്രയിച്ചിരുന്നത് കനേഡിയൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇ-കൊമേഴ്സ് വ്യാപാരികളും സ്വതന്ത്ര വിൽപ്പനക്കാരുമാണ്. എന്നാൽ പുതിയ നിയമം പ്രാബല്യത്തിൽ വന്നതോടെ ഡ്യൂട്ടി ഇളവ് ഇല്ലാതെയായി.
ഇത് ചെറുകിട കച്ചവടക്കാരെയും ഉപഭോക്താക്കളെയും കാര്യമായി ബാധിക്കും. യുഎസ് ലേക്കുള്ള ഷിപ്പിംഗ് ചെലവ് കൂടുമെന്ന് മാത്രമല്ല, അധിക പേപ്പർ വർക്കുകൾ കൈകാര്യം ചെയ്യേണ്ടിയും വരും. അമേരിക്കൻ ഉപഭോക്താക്കളിൽ പലരും അധിക ഫീസും, പേപ്പർ വർക്കുകളും ഒഴിവാക്കാനായി സാധനങ്ങൾ വാങ്ങുന്നത് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. പുതിയ മാറ്റങ്ങൾ കാരണം ചില വിതരണക്കാർ യുഎസിലേക്ക് ഉൽപ്പന്നങ്ങൾ അയക്കുന്നത് തന്നെ നിർത്തിവെക്കുമെന്നും സൂചനയുണ്ട്.
അതേസമയം, പുതിയ സാഹചര്യത്തെ നേരിടാൻ കാനഡ പോസ്റ്റ് ഒരു മൂന്നാം കക്ഷി ഡ്യൂട്ടി പ്രോസസർ ആയ Zonos-മായി സഹകരിക്കാൻ തീരുമാനിച്ചു. Zonos യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷന് നേരിട്ട് ഡ്യൂട്ടി തുക നൽകി, പാക്കേജുകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കുമെന്ന് കാനഡ പോസ്റ്റ് വ്യക്തമാക്കി. എന്നിരുന്നാലും, യുഎസ് വിപണിയിൽ നിന്ന് കനേഡിയൻ ബിസിനസുകൾക്ക് ഉണ്ടാകാവുന്ന തിരിച്ചടി എത്രത്തോളമാണെന്ന് വരും ദിവസങ്ങളിൽ മാത്രമേ വ്യക്തമാവുകയുള്ളൂ.
Duty-free de minimis shipping expires; US e-commerce merchants hit hard



