ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി മരിച്ചെന്ന് സുഹൃത്തുക്കളുടെ വെളിപ്പെടുത്തൽ. 2019 മാർച്ച് 24നു വീട്ടിൽ നിന്നു ബൈക്കിൽ പോയ ശേഷം കാണാതായ വെസ്റ്റ്ഹിൽ ചുങ്കം വേലത്തിപ്പടിക്കൽ വീട്ടിൽ കെ.ടി.വിജിൽ മരിച്ചതായും (29) തെളിവു നശിപ്പിക്കാൻ ചതുപ്പിൽ താഴ്ത്തിയതായുമാണ് എരഞ്ഞിപ്പാലം കുളങ്ങരക്കണ്ടി മീത്തൽ കെ.കെ.നിഖിൽ (35), വേങ്ങേരി തടമ്പാട്ട്താഴം ചെന്നിയാംപൊയിൽ ദീപേഷ് (37) എന്നിവർ പൊലീസിനു മൊഴി നൽകിയത്. അമിതമായി ലഹരി ഉപയോഗിച്ചതിനെ തുടർന്ന് മരിച്ച വിജിലിന്റെ മൃതദേഹം കോഴിക്കോട് സരോവരം പാർക്കിന് സമീപമുള്ള ചതുപ്പിൽ താഴ്ത്തിയെന്നാണ് മൊഴി.
വയറിങ് ജോലികൾക്ക് പോയിരുന്ന വിജിലും പെയിന്റിങ് തൊഴിലാളിയായ ദീപേഷും കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന നിഖിലും ഫ്ലക്സ് പ്രിന്റിങ് തൊഴിലാളിയായ രഞ്ജിത്തും സുഹൃത്തുക്കളായിരുന്നു. നാലുപേരും ലഹരിക്കടിമയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംഭവദിവസം രാവിലെ വീട്ടിൽനിന്നിറങ്ങിയ വിജിൽ സുഹൃത്തുക്കൾക്കൊപ്പം സരോവരം പാർക്കിലെത്തി. പാർക്കിലിരുന്ന് ബ്രൗൺ ഷുഗർ കുത്തിവെച്ചു. അമിത അളവിൽ കുത്തിവെച്ചതിനെ തുടർന്ന് വിജിൽ ബോധരഹിതനായി. മറ്റുള്ളവർ പാർക്കിൽനിന്ന് തിരിച്ചുപോവുകയും ചെയ്തു. തൊട്ടടുത്ത ദിവസം വീണ്ടും ഇവിടെ എത്തിയപ്പോഴാണ് വിജിൽ മരിച്ചതായി അറിയുന്നത്. ഇതോടെ മൃതദേഹം കല്ലുകെട്ടി ചതുപ്പിൽ താഴ്ത്തുകയായിരുന്നുവെന്നാണ് പ്രതികൾ നൽകിയ മൊഴി. പിന്നീട് ആറുമാസത്തിനു ശേഷം മൃതദേഹം കെട്ടിത്താഴ്ത്തിയ ഭാഗത്തുനിന്ന് അസ്ഥി പെറുക്കി ബലിതർപ്പണം നടത്തിയതായും ഇവർ മൊഴി നൽകിയിട്ടുണ്ട്. ഇത് പൂർണമായും വിശ്വാസത്തിലെടുക്കാൻ പൊലീസ് തയാറായിട്ടില്ല.
ബംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന നിഖിലിനെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. പിന്നീട് ദീപേഷിനെ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ ഉൾപ്പെട്ട മൂന്നാം പ്രതിയായ പൂവാട്ടുപറമ്പ് സ്വദേശി രഞ്ജിത്ത് ഒളിവിലാണ്. നരഹത്യ, തെളിവ് നശിപ്പിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേസമയം, പ്രതികൾ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിച്ച വിജിലിന്റെ ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൊയിലാണ്ടി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളെ കസ്റ്റഡിയിൽ ലഭിച്ചാൽ സരോവരം ബയോ പാർക്കിന് സമീപത്തെ ചതുപ്പിൽ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് അറിയിച്ചു.
Friends reveal that a young man who went missing six years ago is dead



