ഒമ്പത് മാസം മുൻപ് മാനിറ്റോബയിൽ നടന്ന അപകടത്തിൽ അമ്മയും മകളും മരിച്ച സംഭവത്തിൽ പ്രതിയായ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ നവ്ജീത് സിംഗ് (25) അറസ്റ്റിലായി. ഒമ്പത് മാസമായി ഒളിവിലായിരുന്ന ഇയാളെ വ്യാഴാഴ്ച ടൊറന്റോയിലെ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് പിടികൂടിയത്. എത്യോപ്യൻ എയർലൈൻസ് വിമാനത്തിൽ കാനഡയിൽ തിരിച്ചെത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്.
കഴിഞ്ഞ വർഷം നവംബറിൽ മനപ്പൂർവ്വമല്ലാത്ത നരഹത്യ, പോലീസ് ഉദ്യോഗസ്ഥന്റെ ജോലി തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി നവ്ജീത് സിംഗിനെതിരെ കാനഡ വ്യാപകമായി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. മാനിറ്റോബയിൽ വെച്ച് ഇയാൾ ഓടിച്ച സെമി-ട്രെയിലർ ട്രക്ക് ഒരു സ്റ്റോപ്പ് സൈൻ അവഗണിച്ച് മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.
അപകടത്തിൽ മാനിറ്റോബ സ്വദേശിനി സാറാ ഉംഗർ (35) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന അവരുടെ എട്ട് വയസ്സുള്ള മകൾ അലക്സയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. അപകടത്തിന് ശേഷം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച നവ്ജീത് സിംഗ് ചികിത്സക്ക് ശേഷം പുറത്തിറങ്ങിയതിന് ശേഷം ഒളിവിൽ പോവുകയായിരുന്നു.
പെൽ റീജിയണൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി എന്നിവരുടെ സഹായത്തോടെയാണ് നവ്ജീത് സിംഗിനെ പിടികൂടിയതെന്ന് മാനിറ്റോബ റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (ആർ.സി.എം.പി) അറിയിച്ചു. ഇയാൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണെന്നും, ഉടൻ തന്നെ മാനിറ്റോബയിലേക്ക് കൊണ്ടുപോകുമെന്നും ആർ.സി.എം.പി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Indian-origin truck driver arrested in Canada



