വിദ്യാഭ്യാസപരമായ കാര്യങ്ങൾ, കുട്ടികൾക്ക് വേണ്ടിയുള്ള പാട്ടുകൾ, കാർട്ടൂൺ വീഡിയോകൾ തുടങ്ങി പലതും ഇന്ന് യൂട്യൂബിൽ ലഭ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ വീഡിയോ പ്ലാറ്റ്‌ഫോം ആയ യൂട്യൂബ് കുട്ടികൾക്ക് വേണ്ടി പ്രത്യേകമായ യൂട്യൂബ് കിഡ്‌സ് എന്നൊരു ആപ്പ് പോലും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, യൂട്യൂബ് കിഡ്‌സ് ആപ്പ് വരുന്നതിനു മുൻപേ യൂട്യൂബിൽ കുട്ടികളുടെ വിവരങ്ങൾ രക്ഷിതാക്കളുടെ അനുവാദം ഇല്ലാതെ രഹസ്യമായി ശേഖരിച്ചു എന്ന പരാതിയെ തുടർന്ന് ഗൂഗിളിന് കോടതിയിൽ നിന്നും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.
കുട്ടികളുടെ വിവരങ്ങൾ രഹസ്യമായി ശേഖരിച്ചു എന്നുള്ള പരാതിയിൽ 30 മില്യൺ ഡോളർ നൽകി ഗൂഗിൾ ഒത്തുതീർപ്പ് കേസുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചത്. ഇത് സംബന്ധിച്ച് സാന്റാ ക്ലാരയിലെ ഫെഡറൽ കോടതിയിൽ രേഖകൾ സമർപ്പിച്ചു. രക്ഷിതാക്കളുടെ അനുവാദമില്ലാതെ കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ച ശേഷം അത് ടാർഗെറ്റഡ് പരസ്യങ്ങൾ നൽകാൻ ഉപയോഗിച്ചു എന്നതായിരുന്നു ഗൂഗിളിനെതിരെയുള്ള പ്രധാന ആരോപണം. 2019-ൽ 170 മില്യൺ ഡോളർ പിഴ ചുമത്തിക്കൊണ്ട് അമേരിക്കൻ ഫെഡറൽ ട്രേഡ് കമ്മീഷൻ സമാനമായ കേസ് ഒത്തുതീർപ്പാക്കിയിരുന്നു. അതിനുശേഷം ഒരുപാട് രക്ഷിതാക്കൾ ഗൂഗിളിനെതിരെ വീണ്ടും പരാതിയുമായി മുന്നോട്ട് വരികയായിരുന്നു.
2013 ജൂലൈ 1 മുതൽ 2020 ഏപ്രിൽ 1 വരെ യൂട്യൂബ് കണ്ട യുഎസ്സിലെ 13 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് വേണ്ടിയാണ് ഈ ഒത്തുതീർപ്പ്. ഗൂഗിളുമായി കേസിലുണ്ടായിരുന്ന മാട്ടൽ, കാർട്ടൂൺ നെറ്റ്‌വർക്ക്, ഡ്രീം വർക്ക്‌സ് ആനിമേഷൻ എന്നിവർക്കെതിരെയുള്ള കേസ് നേരത്തെ കോടതി തള്ളിയിരുന്നു. കാരണം അവർക്ക് ഗൂഗിളിന്റെ ഡാറ്റാ ശേഖരണവുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ സാധിച്ചിട്ടില്ല. 35 മില്യൺ മുതൽ 45 മില്യൺ വരെ ആളുകൾ ഈ ഒത്തുതീർപ്പ് വഴി ഉണ്ടാവും എന്ന് അഭിഭാഷകർ പറയുന്നു. അതിൽ ഒന്നോ രണ്ടോ ശതമാനം ആളുകൾ മുന്നോട്ട് വന്നാൽ ഒരാൾക്ക് 30 മുതൽ 60 ഡോളർ വരെ ലഭിക്കാൻ സാധ്യതയുണ്ട്.
Child privacy violation: Case against Google settled



