ബലാത്സംഗക്കേസിൽ റാപ്പർ വേടൻ (ഹിരൺദാസ് മുരളി) നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ, കൂടുതൽ യുവതികൾ ഇദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമ പരാതികളുമായി രംഗത്ത്. രണ്ട് യുവതികളാണ് വേടനെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്. മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കാൻ ഇവർ സമയം തേടിയിട്ടുണ്ട്. ഇതോടെ വേടനെതിരായ നിയമനടപടികൾ കൂടുതൽ ശക്തമാകാൻ സാധ്യതയുണ്ട്.
പരാതി നൽകിയ യുവതികളിൽ ഒരാൾ ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്ന വ്യക്തിയാണ്. ഗവേഷണത്തിന്റെ ഭാഗമായി വേടനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ, കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് ഇവരുടെ പരാതി. അതിക്രമത്തെ എതിർത്തപ്പോൾ ക്രൂരമായ മർദനമേറ്റതായും യുവതി വെളിപ്പെടുത്തി.
രണ്ടാമത്തെ യുവതി, സംഗീതജ്ഞയാണ്. വേടന്റെ സംഗീത പരിപാടികളിൽ ആകൃഷ്ടയായി ഇദ്ദേഹവുമായി ബന്ധം സ്ഥാപിച്ചതിനുശേഷം ലൈംഗികാതിക്രമത്തിന് ഇരയായെന്നാണ് യുവതിയുടെ ആരോപണം. 2020-2021 കാലഘട്ടങ്ങളിലാണ് ഈ രണ്ട് സംഭവങ്ങളും നടന്നത്. അന്ന് ‘മീ ടൂ’ ക്യാമ്പയിന്റെ ഭാഗമായി ഇവർ വേടനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു.
അഞ്ചു തവണ പീഡിപ്പിച്ചെന്നും കോഴിക്കോട്, കൊച്ചി, ഏലൂർ എന്നിവിടങ്ങളിൽ വെച്ച് അതിക്രമങ്ങൾ നടന്നെന്നും ആരോപിച്ചുള്ള യുവതിയുടെ പരാതിയെ തുടർന്നാണ് വേടനെതിരെ ഇൻഫോപാർക്ക് പോലീസ് കേസെടുത്തത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷമാണ് പീഡനം നടത്തിയതെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവങ്ങളെക്കുറിച്ച് അറിയാവുന്ന സുഹൃത്തുക്കളുടെ പേരും യുവതി പോലീസിന് നൽകിയിട്ടുണ്ട്.
വേടൻ തന്നെ മാനസികമായി തകർത്തുവെന്നും വിഷാദരോഗത്തിലേക്ക് തള്ളിവിട്ടുവെന്നും യുവതി വെളിപ്പെടുത്തി. പലപ്പോഴായി 31,000 രൂപ വേടന് കൈമാറിയതായും യുവതി വ്യക്തമാക്കി. ഇതിന്റെ ജി-പേ ഇടപാട് വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. നിലവിൽ വേടൻ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്കാണ് അന്വേഷണ ചുമതല.



