നിയന്ത്രണവിധേയമല്ലാത്ത കാട്ടുതീ പടരുന്നതിനെ തുടർന്ന് സെൻ്റ് ജോൺസ് നഗരത്തിന് സമീപം താമസിക്കുന്ന ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ഉത്തരവിട്ടു. പ്രദേശത്തെ ജനങ്ങൾക്ക് അധികൃതർ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോറിലെ പാരഡൈസിലുള്ള ത്രീ ഐലൻഡ് പോണ്ട് പ്രദേശത്തെ ആളുകളോടാണ് വീടുകളിൽ നിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടത്. പാഡീസ് പോണ്ട് എന്ന സ്ഥലത്ത് ഏകദേശം 2.5 ചതുരശ്ര കിലോമീറ്ററിലധികം സ്ഥലത്ത് കാട്ടുതീ പടരുകയാണ്. ഇത് സെൻ്റ് ജോൺസ് നഗരത്തിന് വളരെ അടുത്താണ്.
ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
പ്രദേശത്തെ പ്രധാന പാതകളായ ട്രാൻസ്-കാനഡ ഹൈവേയും പീസ്കീപ്പേഴ്സ് വേയും അടച്ചു. റെക്കോർഡ് ചൂടും വരണ്ട കാലാവസ്ഥയുമാണ് കാട്ടുതീ വ്യാപിക്കാൻ കാരണം. കഴിഞ്ഞ രണ്ടാഴ്ചയായി ഇവിടെ മഴ ലഭിച്ചിട്ടില്ല. “എനിക്ക് രണ്ട് കുട്ടികളുണ്ട്, വീട് കത്തിപ്പോകുമോ എന്ന ആശങ്കയിലായതിനാൽ ഞങ്ങൾ ഓർമ്മകൾ സൂക്ഷിക്കുന്ന സാധനങ്ങൾ എടുക്കുകയാണ്,” ഷെറി മഹിനി എന്ന സ്ത്രീ പറഞ്ഞു. “ഇതൊരു ഭയാനകമായ അവസ്ഥയാണ്.” മറ്റൊരു അയൽവാസിയായ റോബർട്ട് ഹച്ചിംഗ്സ്, ഔദ്യോഗികമായി ഉത്തരവുകൾ വരുന്നതിന് മുൻപ് തന്നെ തൻ്റെ കുടുംബം മാറിത്താമസിക്കാൻ തീരുമാനിച്ചതായി പറഞ്ഞു. രേഖകൾ, പാസ്‌പോർട്ടുകൾ, മരുന്നുകൾ, വളർത്തുമൃഗങ്ങളുടെ ഭക്ഷണം തുടങ്ങിയ അവശ്യവസ്തുക്കൾ പാക്ക് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാട്ടുതീ നിയന്ത്രിക്കാൻ പ്രവിശ്യയിലെ അഗ്നിശമന സേനാംഗങ്ങൾ തീവ്രമായി പരിശ്രമിക്കുകയാണ്. എന്നാൽ ഇവരുടെ എണ്ണം കുറവായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും സഹായം തേടിയിട്ടുണ്ട്. യൂട്ടായിൽ നിന്ന് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പ്രവിശ്യയിലെ പ്രധാനമന്ത്രി ജോൺ ഹോഗൻ പറഞ്ഞു. രാത്രിയിലും തീയണയ്ക്കാൻ ഈ ഹെലികോപ്റ്ററുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായി കോടിക്കണക്കിന് ഡോളർ ചെലവഴിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിയമലംഘനങ്ങൾക്കുള്ള പിഴത്തുക 50,000 ഡോളറായി ഉയർത്തിയതായി ജോൺ ഹോഗൻ അറിയിച്ചു. കാട്ടുതീ ഭീഷണി നിലനിൽക്കുന്നതിനാൽ വനപ്രദേശങ്ങളിൽ ഓഫ്-റോഡ് വാഹനങ്ങൾ ഉപയോഗിക്കുന്നതിന് പല മുനിസിപ്പാലിറ്റികളും സ്വമേധയാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. റോഡ് 360-ൽ കാട്ടുതീ പടർന്നതിനാൽ ഹെർമിറ്റേജ്, ഹാർബർ ബ്രെട്ടൺ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ഈ സാഹചര്യം വളരെ ഗുരുതരമാണെന്നും ജനങ്ങൾ സഹകരിക്കണമെന്നും ഹെർമിറ്റേജ്-സാൻഡിവില്ലെ മേയർ സ്റ്റീവ് ക്രൂ പറഞ്ഞു.



