ഒട്ടാവയിൽ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസ് (WNV) കണ്ടെത്തി. ഈ വർഷം ജൂൺ 8-ന് സീസണൽ നിരീക്ഷണം ആരംഭിച്ചതിന് ശേഷം ഇത് ആദ്യമായാണ് വൈറസ് കണ്ടെത്തുന്നത്. ഒട്ടാവ പബ്ലിക് ഹെൽത്ത് (OPH) അധികൃതർ ഇത് സ്ഥിരീകരിച്ചു. നഗരവാസികൾ കൊതുകുകടിയിൽ നിന്ന് സ്വയം സംരക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. ഈ വർഷം ഇതുവരെ ഒട്ടാവയിൽ മനുഷ്യരിൽ രോഗം സ്ഥിരീകരിക്കുകയോ രോഗലക്ഷണങ്ങൾ കാണുകയോ ചെയ്തിട്ടില്ല. പ്രവിശ്യയിൽ ഈ മാസം മൂന്ന് വരെ ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
എന്നാൽ ശൈത്യകാലത്തെ ആദ്യത്തെ കടുത്ത മഞ്ഞ് വീഴ്ച ഉണ്ടാകുന്നത് വരെ വൈറസ് ഭീഷണി നിലനിൽക്കുമെന്ന് ഒട്ടാവ പബ്ലിക് ഹെൽത്ത് അറിയിച്ചു. അതുകൊണ്ട്, തണുപ്പ് കാലത്തും ആളുകൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വെസ്റ്റ് നൈൽ വൈറസ് ബാധിച്ചാൽ ഭൂരിഭാഗം ആളുകളിലും രോഗലക്ഷണങ്ങൾ കാണാറില്ല. എന്നാൽ 20% ആളുകളിൽ പനി, തലവേദന, പേശിവേദന, ത്വക്കിൽ പാടുകൾ തുടങ്ങിയ ഫ്ലൂവിന് സമാനമായ ലക്ഷണങ്ങൾ കാണാൻ സാധ്യതയുണ്ട്.
കൊതുകുകടിച്ച് 2 മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ സാധാരണയായി പ്രത്യക്ഷപ്പെടാം. ഒരു ശതമാനത്തിൽ താഴെ ആളുകളിൽ മാത്രമേ ഇത് ഗുരുതരമായ രോഗമായി മാറാറുള്ളൂ. ഇത് നാഡീവ്യൂഹത്തെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി കുറഞ്ഞ പ്രായമായവരിലാണ് ഇതിനുള്ള സാധ്യത കൂടുതലുള്ളത്.
കൊതുകുകളിൽ നിന്ന് സ്വയം രക്ഷിക്കാൻ അധികൃതർ ചില നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.
ഹെൽത്ത് കാനഡ അംഗീകരിച്ച മോസ്കിറ്റോ റിപ്പല്ലന്റ് ഉപയോഗിക്കുക, കൊതുകുകൾ ഏറ്റവും കൂടുതൽ സജീവമാകുന്ന സന്ധ്യാസമയങ്ങളിലും പുലർച്ചെയും പുറത്തിറങ്ങുന്നത് ഒഴിവാക്കുക, ശരീരഭാഗങ്ങൾ പൂർണ്ണമായി മൂടുന്ന ഇളം നിറമുള്ള വസ്ത്രങ്ങൾ ധരിക്കുക, വീടിന്റെ വാതിലുകളിലും ജനലുകളിലും കൊതുകുവലകൾ സ്ഥാപിക്കുക എന്നിവ ഇതിൽ പ്രധാനമാണ്.
വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാനും അധികൃതർ ആവശ്യപ്പെട്ടു. ചെടിച്ചട്ടികൾ, പക്ഷികൾക്കുള്ള കുടിവെള്ള പാത്രങ്ങൾ, നീന്തൽക്കുളങ്ങൾ, പഴയ ടയറുകൾ, ബക്കറ്റുകൾ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന വെള്ളം കൊതുകുകൾ പെരുകാൻ കാരണമാകും. മഴവെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ കൊതുകുകൾക്ക് കടക്കാൻ കഴിയാത്ത രീതിയിൽ വല ഉപയോഗിച്ച് മൂടണമെന്നും ഒട്ടാവ പബ്ലിക് ഹെൽത്ത് പറഞ്ഞു.



