റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. ഇന്ത്യ ഒരു തന്ത്രപരമായ പങ്കാളിയാണെന്നും എന്നാൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് വാഷിംഗ്ടണുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% തീരുവ ചുമത്തുമെന്ന ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് റൂബിയോയുടെ ഈ പ്രതികരണം.
റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കം യുക്രെയ്‌നിലെ റഷ്യൻ യുദ്ധത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും റൂബിയോ ആരോപിച്ചു. 2021-ൽ 3% ആയിരുന്ന ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി 2024-ൽ 35% മുതൽ 40% വരെയായി ഉയർന്നിരുന്നു. റഷ്യയിൽ നിന്ന് വിലകുറഞ്ഞ എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ കാരണങ്ങൾ റൂബിയോ അംഗീകരിച്ചെങ്കിലും അത് യുദ്ധത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം റൂബിയോയുടെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നതിനെ ഇന്ത്യ ന്യായീകരിച്ചിരുന്നു. ഒരു പ്രധാന ഊർജ്ജ ഇറക്കുമതി രാജ്യമെന്ന നിലയിൽ, ദശലക്ഷക്കണക്കിന് ദരിദ്രരായ ആളുകളെ ഉയർന്ന വിലയിൽ നിന്ന് സംരക്ഷിക്കാൻ ഏറ്റവും വിലകുറഞ്ഞ ക്രൂഡ് ഓയിൽ വാങ്ങാൻ തങ്ങൾ ബാധ്യസ്ഥരാണെന്ന് ഇന്ത്യ അറിയിച്ചു. ഉക്രെയ്ൻ യുദ്ധത്തിന് ശേഷം പാശ്ചാത്യ രാജ്യങ്ങൾ റഷ്യക്ക് ഉപരോധം ഏർപ്പെടുത്തിയതോടെയാണ് ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ വാങ്ങാൻ തുടങ്ങിയത്.
അതേസമയം, കഴിഞ്ഞയാഴ്ച മുതൽ ഇന്ത്യൻ പൊതുമേഖലാ റിഫൈനറികളായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (HPCL), ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL), മംഗലാപുരം റിഫൈനറി പെട്രോകെമിക്കൽ ലിമിറ്റഡ് (MRPL), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL) എന്നിവ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് നിർത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതിന് പിന്നാലെ ജൂലൈ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ കാര്യമായ കുറവുണ്ടായതായി എച്ച്എസ്ബിസി ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് റിസർച്ച് അറിയിച്ചു.
എന്നാൽ, റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ റിഫൈനറികളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണയ്ക്ക് പകരം മറ്റ് രാജ്യങ്ങളെ ആശ്രയിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന് കഴിഞ്ഞ മാസം പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. 27 രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങിയിരുന്ന ഇന്ത്യ ഇപ്പോൾ 40 രാജ്യങ്ങളിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യൻ ക്രൂഡിന്റെയും ബ്രെന്റ് ക്രൂഡിന്റെയും വിലയിലുണ്ടായ വ്യത്യാസം കുറഞ്ഞതും ഇറക്കുമതി കുറയാൻ കാരണമായതായി കെയർഎഡ്ജ് എന്ന റേറ്റിംഗ് ഏജൻസി പറയുന്നു.
ഇന്ത്യ-റഷ്യ ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ പരാമർശങ്ങൾ റഷ്യയിൽ കടുത്ത പ്രതികരണത്തിന് ഇടയാക്കിയിരുന്നു. ഇതിന് മറുപടിയുമായി റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് രംഗത്തെത്തി. ‘ദ വാക്കിംഗ് ഡെഡ്’ എന്ന ടിവി പരമ്പരയെക്കുറിച്ചോർക്കാൻ ട്രംപിനോട് മെദ്‌വദേവ് ആവശ്യപ്പെട്ടു. ഇന്ത്യയെയും റഷ്യയെയും വിമർശിച്ച ട്രംപിന് ശക്തമായ താക്കീതുമായി റഷ്യൻ സുരക്ഷാ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ദിമിത്രി മെദ്‌വദേവ് രംഗത്തെത്തി. ട്രംപിന്റെ പ്രിയപ്പെട്ട സിനിമയായ ‘ദി വാക്കിംഗ് ഡെഡ്’ ഓർമ്മിച്ച മെദ്‌വദേവ്, ‘ഡെഡ് ഹാൻഡ്’ എന്ന സോവിയറ്റ് ആണവായുധ സംവിധാനത്തെക്കുറിച്ച് ഓർമ്മിപ്പിച്ച് പരോക്ഷമായ ഒരു മുന്നറിയിപ്പും നൽകി. ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ ‘മരിച്ച’ എന്ന് വിശേഷിപ്പിച്ചതാണ് റഷ്യയെ ചൊടിപ്പിച്ചത്.



