കനേഡിയൻ കുടുംബങ്ങൾ തങ്ങളുടെ വരുമാനത്തിന്റെ ഏകദേശം പകുതിയോളം നികുതിയായി ചെലവഴിക്കുന്നു. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുതിയ പഠനം അനുസരിച്ച്, 2024-ൽ ഒരു ശരാശരി കനേഡിയൻ കുടുംബം വരുമാനത്തിന്റെ 42.3 ശതമാനം നികുതിയായി നൽകി. വീടിനും ഭക്ഷണത്തിനും വസ്ത്രത്തിനുമായി ആകെ ചെലവഴിച്ച 35.5 ശതമാനത്തേക്കാൾ കൂടുതലാണിത്. “രാജ്യത്തുടനീളം ജീവിതച്ചെലവ് പ്രധാന വിഷയമായിരിക്കുന്ന ഈ സമയത്ത്, കനേഡിയൻ കുടുംബങ്ങൾക്ക് ഏറ്റവും വലിയ ചെലവ് ഇപ്പോഴും നികുതിയാണ്” ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തിക പഠന വിഭാഗം ഡയറക്ടർ ജേക്ക് ഫസ് പറഞ്ഞു.
നൽകുന്ന നികുതിപ്പണത്തിന് മതിയായ മൂല്യം ലഭിക്കുന്നുണ്ടോ എന്ന് ഓരോ കനേഡിയനും സ്വയം വിലയിരുത്താവുന്നതാണ്. എന്നാൽ അതിനുമുൻപ്, ഓരോ വർഷവും എത്ര തുക നികുതിയായി നൽകുന്നുണ്ടെന്ന് അവർ അറിഞ്ഞിരിക്കണം. ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നതനുസരിച്ച്, 114,289 ഡോളർ വരുമാനമുള്ള ഒരു ശരാശരി കനേഡിയൻ കുടുംബം ഫെഡറൽ, പ്രൊവിൻഷ്യൽ, ലോക്കൽ സർക്കാരുകൾക്ക് മൊത്തം 48,306 ഡോളർ നികുതിയായി അടച്ചു. ഇതിൽ ആദായ നികുതി, പേറോൾ നികുതി, വിൽപ്പന നികുതി എന്നിവ ഉൾപ്പെടുന്നു.
1961-ൽ ഒരു ശരാശരി കനേഡിയൻ കുടുംബം വരുമാനത്തിന്റെ 33.5 ശതമാനം മാത്രമാണ് നികുതിയായി ചെലവഴിച്ചത്. അക്കാലത്ത് 56.5 ശതമാനം അടിസ്ഥാന ആവശ്യങ്ങൾക്കായി വിനിയോഗിച്ചിരുന്നു. 1961 മുതൽ ശരാശരി കനേഡിയൻ കുടുംബത്തിന്റെ മൊത്തം നികുതി ബാധ്യത 2,784 ശതമാനം വർദ്ധിച്ചതായും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പാർപ്പിട ചെലവുകൾ 2,129 ശതമാനവും, ഭക്ഷണ ചെലവുകൾ 927 ശതമാനവും, വസ്ത്ര ചെലവുകൾ 460 ശതമാനവുമാണ് വർദ്ധിച്ചത്.



