വാൻകൂവർ എയർപോർട്ടിൽ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന് തുടർന്ന് യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. ശനിയാഴ്ചയാണ് രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ടാമ്പ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് വാൻകൂവർ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വന്ന വെസ്റ്റ്‌ജെറ്റ് വിമാനത്തിന്റെ എഞ്ചിനിലാണ് തീപിടിച്ചത്. വിമാനം ഗേറ്റിലെത്തിയപ്പോഴാണ് ഒരു എഞ്ചിന്റെ ടെയിൽപൈപ്പിൽ തീ കണ്ടതെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു. വിമാനത്തിലെ സുരക്ഷാ സംവിധാനങ്ങൾ വേഗത്തിൽ തീ അണച്ചെങ്കിലും, മുന്നറിയിപ്പെന്ന നിലയിൽ ഏകദേശം 50 യാത്രക്കാരെ എമർജൻസി സ്ലൈഡുകളിലൂടെ ഒഴിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ ആർക്കും പരിക്കുകളില്ലെന്നും, വിമാനം അറ്റകുറ്റപ്പണികൾക്കായി മാറ്റിയെന്നും വെസ്റ്റ്‌ജെറ്റ് വക്താവ് പറഞ്ഞു. വാൻകൂവർ എയർപോർട്ട് അധികൃതർ സ്ഥിതിഗതികൾ വിലയിരുത്താൻ ഫയർ റെസ്ക്യൂ ടീമുകളെ അയച്ചെങ്കിലും, വിമാനത്തിന്റെ ആന്തരിക സുരക്ഷാ സംവിധാനങ്ങൾ തന്നെ തീ അണച്ചതിനാൽ ഫയർ റെസ്ക്യൂ ടീമിന്റെ ഇടപെടൽ വേണ്ടി വന്നില്ല. വിമാനത്താവളത്തിലെ പ്രവർത്തനങ്ങളെയും മറ്റ് വിമാനങ്ങളുടെ സമയക്രമങ്ങളെയും തീപിടിത്തം ബാധിച്ചിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കാനഡയിലെ ഗതാഗത സുരക്ഷാ ബോർഡ് ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്.



