ഇന്ത്യൻ കൊമേഡിയൻ കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഖാലിസ്ഥാൻ നേതാവ് ഗുർപത്വന്ത് സിംഗ് പന്നു. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള കപിൽ ശർമ്മയുടെ കഫേ ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് പന്നുവിന്റെ ഭീഷണി കൂടിയുണ്ടാകുന്നത്. നിരോധിത ഖാലിസ്ഥാൻ സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലാണ് കഫേ ആക്രമണത്തിന് പിന്നിൽ.
മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡയെന്നാണ് ഭീഷണി വീഡിയോയിൽ സിഖ്‌സ് ഫോർ ജസ്റ്റിസിന്റെ (SFJ) സ്ഥാപകനായ ഗുർപത്വന്ത് സിംഗ് പന്നു പറയുന്നത്. കപിൽ ശർമ്മ കാനഡയിൽ നിക്ഷേപിച്ചിട്ടുള്ള ബ്ലഡ് മണി ഇന്ത്യയിലേക്ക് തന്നെ തിരികെ കൊണ്ടുപോകണം എന്നും പന്നു ആവശ്യപ്പെട്ടു. ബിസിനസ്സിന്റെ മറവിൽ ഹിന്ദുത്വ പ്രത്യയശാസ്ത്രം കനേഡിയൻ മണ്ണിൽ വേരൂന്നാൻ അനുവദിക്കില്ലെന്നും വീഡിയോയിൽ പറയുന്നുണ്ട്.
എന്നാൽ, കഫേ ഉപേക്ഷിക്കില്ലെന്നും ശക്തമായി മുന്നോട്ടുപോകുമെന്നും കപിൽ ശർമ്മ വ്യക്തമാക്കി. സമൂഹമാധ്യമത്തിൽ പങ്കുവെച്ച ഒരു കുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കിയത്. സംഭവം തങ്ങളെ ഞെട്ടിച്ചെന്നും എന്നാൽ അക്രമത്തിനെതിരെ ഉറച്ചുനിൽക്കുമെന്നും കാനഡ കഫേ വ്യക്തമാക്കി. കൂടാതെ പിന്തുണയ്ക്കും പ്രാർത്ഥനയ്ക്കും എല്ലാ അഭ്യുദയകാംക്ഷികൾക്കും കഫേ നന്ദി അറിയിച്ചു



