ഇറക്കുമതി ചെയ്യുന്ന സെമികണ്ടക്ടറുകൾക്കും ഫാർമസ്യൂട്ടിക്കലുകൾക്കും കനത്ത തീരുവ പ്രഖ്യാപിക്കാൻ പദ്ധതിയിട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മരുന്നുകളുടെ തീരുവ 200 ശതമാനത്തിലെത്തുമെന്ന് ട്രംപ് പറഞ്ഞു, എന്നാൽ മരുന്ന് നിർമ്മാതാക്കൾക്ക് അവരുടെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഒരു വർഷത്തോളം സമയം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈറ്റ് ഹൗസിൽ നടന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് മാധ്യമപ്രവർത്തകരോട് ഇക്കാര്യങ്ങൾ പറഞ്ഞത്.
വിദേശ മരുന്നുകളെ വ്യാപകമായി ആശ്രയിക്കുന്നത് ദേശീയ സുരക്ഷാ ഭീഷണിയാണെന്ന് ആരോപിച്ച്, താരിഫ് ചുമത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രംപ് ഭരണകൂടം ഏപ്രിലിൽ മരുന്ന് വ്യവസായത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണം നടത്തുന്ന യുഎസ് വാണിജ്യ വകുപ്പ് ഇതുവരെ റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല. ഫാർമസ്യൂട്ടിക്കൽസും സെമികണ്ടക്ടറുകളും സംബന്ധിച്ച പഠനങ്ങൾ മാസാവസാനത്തോടെ പൂർത്തിയാകുമെന്നും അതിന് ശേഷമാകും ട്രംപ് തന്റെ നയങ്ങൾ നിശ്ചയിക്കുകയെന്നും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക് പറഞ്ഞു.



