അഹമ്മദാബാദിൽ തകർന്നു വീണ എയർ ഇന്ത്യ വിമാനത്തിന്റെ ഫ്ലൈറ്റ് റെക്കോർഡർ വിവരങ്ങൾ വീണ്ടെടുത്തതായി സിവിൽ ഏവിയേഷൻ മന്ത്രാലയം സ്ഥിരീകരിച്ചു. അപകടം നടന്ന ജൂൺ 12-ന് ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787-8 ഡ്രീംലൈനർ ടേക്ക് ഓഫ് ചെയ്ത് ഒരു മിനിറ്റിനുള്ളിൽ തകരുകയായിരുന്നു. അപകടത്തിൽ 270 പേർ മരിച്ചിരുന്നു. വിമാനത്തിന്റെ ഇരുവശത്തുനിന്നും എൻഹാൻസ്ഡ് എയർബോൺ ഫ്ലൈറ്റ് റെക്കോർഡറുകൾ (EAFR) – അഥവാ “ബ്ലാക്ക് ബോക്സുകൾ” – ജൂൺ 13-നും 16-നുമായി കണ്ടെത്തിയിരുന്നു.
ഫ്ലൈറ്റ് ഡാറ്റയും കോക്ക്പിറ്റ് ഓഡിയോയും രേഖപ്പെടുത്തുന്ന ഈ യൂണിറ്റുകൾക്ക്, ഗിയർ, ഫ്ലാപ്പ് ലിവറുകളുടെ സ്ഥാനം, ത്രസ്റ്റ് ക്രമീകരണങ്ങൾ, എഞ്ചിൻ പ്രകടനം, ഇന്ധന പ്രവാഹം, ഫയർ ഹാൻഡിൽ ആക്ടിവേഷൻ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ ഉയർന്ന കൃത്യതയോടെ രേഖപ്പെടുത്താൻ കഴിയും. കോക്ക്പിറ്റ് വോയിസ് റെക്കോർഡർ (CVR) പൈലറ്റിന്റെ റേഡിയോ കോളുകൾ, വ്യക്തിഗത മൈക്ക് ഓഡിയോ, കോക്ക്പിറ്റിലെ ശബ്ദങ്ങൾ എന്നിവ പകർത്തുന്നു. ഈ വിവരങ്ങൾ വിമാനത്തിലെ അവസാന നിമിഷങ്ങളെക്കുറിച്ച് അറിയാനും അപകട കാരണം കണ്ടെത്താനും സഹായിക്കും.
റെക്കോർഡറുകളിൽ നിന്നുള്ള വിവരങ്ങൾ യുഎസ് നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ (NTSB) സഹായത്തോടെ ഇന്ത്യയുടെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു വരികയാണ്. അപകടത്തിലേക്ക് നയിച്ച സംഭവങ്ങളുടെ ക്രമം പുനർനിർമ്മിക്കാനും കാരണങ്ങൾ തിരിച്ചറിയാനും ഇത് സാധിക്കും. ഇതിലൂടെ വ്യോമയാന സുരക്ഷ വർദ്ധിപ്പിക്കാനും ഭാവിയിൽ സമാനമായ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
അതേസമയം, യുഎസ് NTSB ചെയർ ജെന്നിഫർ ഹോമണ്ടി, അന്വേഷണ വിവരങ്ങൾ എത്രയും പെട്ടെന്ന് പരസ്യപ്പെടുത്താൻ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. “വ്യോമയാന സുരക്ഷയ്ക്കും പൊതു സുരക്ഷയ്ക്കും പൊതുജന അവബോധത്തിനും വേണ്ടി അവർ തങ്ങളുടെ കണ്ടെത്തലുകൾ വേഗത്തിൽ പരസ്യമാക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഹോമണ്ടി റോയിട്ടേഴ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.
അപകടമുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യ ഫ്ലൈറ്റ് റെക്കോർഡറുകളിൽ നിന്ന് ഡാറ്റ ഡൗൺലോഡ് ചെയ്യാൻ തീരുമാനിച്ചത്. ഇത് വ്യോമയാന വിദഗ്ദ്ധർക്കിടയിൽ ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്, ചിലർ ഈ കാലതാമസം അസാധാരണമാണെന്ന് വിശേഷിപ്പിച്ചു. പറന്നുയർന്ന് 40 സെക്കൻഡിനുള്ളിൽ അഹമ്മദാബാദിലെ ജനവാസ കേന്ദ്രത്തിലേക്ക് തകർന്നുവീണ എയർ ഇന്ത്യ ഫ്ലൈറ്റ് 171, ഇന്ത്യയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും നിഗൂഢമായ വ്യോമയാന ദുരന്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.
ക്യാപ്റ്റൻ സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും ചേർന്ന് പറത്തിയ വിമാനം ഉച്ചയ്ക്ക് 1:39-ന് ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ ഒരു മെയ്‌ഡേ കോൾ നൽകിയിരുന്നു. ഇതാണ് വിമാനത്തിൽ നിന്ന് കിട്ടിയ അവസാനത്തെ സന്ദേശം.



