പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാനഡ സന്ദർശനം ഫലപ്രദമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ. ഇന്ത്യ – കാനഡ ഉഭയകക്ഷി ബന്ധവുമായി ബന്ധപ്പെട്ടും ഇരുരാജ്യങ്ങളും തമ്മിൽ ചർച്ചകളുണ്ടായി. ഇരു രാജ്യങ്ങളുടെയും പരസ്പര ബഹുമാനത്തിലും നിയമവാഴ്ചയിലും സ്വതന്ത്ര പരമാധികാരത്തിലും ഊന്നിയ ബന്ധം നിലനിർത്തുന്നതിന്റെ ആവശ്യകത രണ്ട് നേതാക്കളും ചർച്ച ചെയ്തതായി കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ രണ്ട് രാജ്യങ്ങളും ശ്രമിക്കുമെന്ന് മോദി പറഞ്ഞു. പുതിയ ഹൈക്കമ്മീഷണർമാരെ നിയോഗിക്കാൻ രണ്ട് രാജ്യങ്ങളും ചർച്ചയ്ക്ക് ശേഷം തീരുമാനിച്ചു.
ഇന്ത്യ – കാനഡ ബന്ധം വഷളായതിന് ശേഷമുള്ള ആദ്യ സന്ദർശനമായതിനാൽ തന്നെ അതീവ പ്രാധാന്യമായിരുന്നു ഇരു രാജ്യങ്ങളും പ്രധാനമന്ത്രിയുടെ ജി 7 യാത്രക്ക് കൽപ്പിച്ചിരുന്നത്. കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ക്ഷണപ്രകാരം കാനഡയിലെ കനനാസ്കിസിൽ എത്തിയ മോദി ഉച്ചകോടിയുടെ ഭാഗമായ വിവിധ ചർച്ചകളിൽ പങ്കെടുത്തിരുന്നു. ജി-7 ഉച്ചകോടിയിൽ തുടർച്ചയായ ആറാമത് തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നത്.



