കാനഡയിൽ നടക്കുന്ന ജി 7 ഉച്ചകോടിയിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ മടങ്ങുമെന്ന് റിപ്പോർട്ട്. തിങ്കളാഴ്ച രാത്രി തന്നെ ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. ചില പ്രധാനപ്പെട്ട കാര്യങ്ങളുള്ളതിനാലാണ് ഉച്ചകോടിയിൽ നിന്ന് നേരത്തെ മടങ്ങുന്നതെന്നും അവർ വ്യക്തമാക്കി. ഇറാൻ – ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ട്രംപ് പാതിവഴിയിൽ ഉച്ചകോടിയിൽ നിന്ന് മടങ്ങുന്നതെന്നതും ശ്രദ്ധേയമാണ്.
ഇസ്രയേലുമായുള്ള സംഘർഷത്തിൽ ഇറാൻ വിജയിക്കില്ലെന്നായിരുന്നു നേരത്തെ ട്രംപിൻറെ പ്രതികരണം. വളരെ വൈകുന്നതിന് മുമ്പ് ചർച്ചകൾ പുനരാരംഭിക്കണമെന്നും ഇറാൻ വഴങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇസ്രായേലിനെയും ഇറാനെയും സംബന്ധിച്ച ജി 7 പ്രസ്താവനയിൽ ഒപ്പുവെക്കാനും അദ്ദേഹം തയ്യാറായിരുന്നില്ല. അതേസമയം, ഇറാനെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ആക്രമണം നിർത്താൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് പറയണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിനോട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആവശ്യപ്പെട്ടിരുന്നു. നെതന്യാഹുവിനെപ്പോലുള്ള ഒരാളെ വായടപ്പിക്കാൻ വാഷിംഗ്ടണിൽ നിന്നുള്ള ഒരു ഫോൺ കോൾ മതിയെന്നായിരുന്നു അദ്ദേഹം എക്സിൽ കുറിച്ചത്.









