വന്ധ്യത അനുഭവിക്കുന്ന പുരുഷന്മാർക്ക് പ്രതീക്ഷയുടെ പുതിയ വാതിൽ തുറന്ന് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിലെ (UBC) ഒരു സംഘം ശാസ്ത്രജ്ഞർ. ബീജോത്പാദനം തീരെ കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്ന ‘നോൺ-ഓബ്‌സ്ട്രക്റ്റീവ് അസൂസ്പേർമിയ’ (NOA) എന്ന സങ്കീർണ്ണമായ അവസ്ഥ ബാധിച്ചവർക്ക് വേണ്ടിയാണ് ഈ ഗവേഷണം. നിർമ്മിത ബുദ്ധി (AI), 3D ബയോപ്രിൻ്റിംഗ് തുടങ്ങിയ അത്യാധുനികമായ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ പ്രശ്നത്തിന് പരിഹാരം കാണുകയാണ് യൂറോളജിസ്റ്റ് ഡോ. റയൻ ഫ്ലാനിഗനും സംഘവും.
ബാല്യകാലത്ത് കാൻസർ ചികിത്സയ്ക്ക് വിധേയരായ പുരുഷന്മാരിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നത്. നിലവിൽ ഈ അവസ്ഥയിലുള്ളവരുടെ വൃഷണങ്ങളിൽ നിന്ന് ശസ്ത്രക്രിയയിലൂടെ കോശങ്ങൾ ശേഖരിച്ച്, അതിൽനിന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് പുനരുപയോഗിക്കാൻ സാധിക്കുന്ന ബീജങ്ങളെ കണ്ടെത്തുന്നത്. “വൈക്കോൽത്തുറുവില്‍ സൂചി തിരയുന്നതിന് സമാനമായ ഒരു പ്രവൃത്തിയാണ് ഇത്,” എന്ന് ഡോ. ഫ്ലാനിഗൻ പറയുന്നു.
ഈ വെല്ലുവിളി മറികടക്കാനായി എഞ്ചിനീയറിംഗ് പ്രൊഫസർ ഹോംഗ്ഷെൻ മായുമായി ചേർന്ന് അദ്ദേഹം ഒരു നിർമ്മിത ബുദ്ധി ഉപകരണം വികസിപ്പിച്ചു. മൈക്രോസ്കോപ്പിക് ചിത്രങ്ങൾ അതിവേഗം സ്കാൻ ചെയ്ത് പ്രവർത്തനക്ഷമമായ ബീജങ്ങളെ കണ്ടെത്താൻ ഈ സാങ്കേതികവിദ്യ സഹായിക്കും. അടുത്ത മൂന്ന് മുതൽ അഞ്ച് വർഷത്തിനുള്ളിൽ ഇതിൻ്റെ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
ചില രോഗികളിൽ, പ്രത്യേകിച്ച് കുട്ടിക്കാലത്തിൽ കാൻസർ ചികിത്സയെ തുടർന്ന് ബീജം ഉത്പാദിപ്പിക്കാൻ കഴിയാത്തവർക്ക്, ലബോറട്ടറിയിൽ ബീജങ്ങൾ വളർത്തിയെടുക്കുക എന്നതാണ് മറ്റൊരു പോംവഴി. ഇതിനായി രോഗിയുടെ മൂലകോശങ്ങൾ (Stem Cells) ഉപയോഗിച്ച് 3D ബയോപ്രിൻ്റിംഗിലൂടെ വൃഷണത്തിലെ ബീജവാഹിനിക്കുഴലുകളുടെ ഒരു മാതൃക ഗവേഷകർ നിർമ്മിച്ചു.
പ്രത്യേക പോഷകങ്ങൾ അടങ്ങിയ ഒരു ‘ബയോ-ഇങ്കിൽ’ വളർത്തുന്ന
ഈ കൃത്രിമ വൃഷണങ്ങൾ, ഇതിനകംതന്നെ ബീജോത്പാദനത്തിൻ്റെ ആദ്യഘട്ടങ്ങൾ കാണിച്ചുതുടങ്ങിയത് വലിയൊരു മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്. പുരുഷ വന്ധ്യത പലപ്പോഴും നിശബ്ദമായി വേദനിക്കുന്ന ഒരു വിഷയമാണെന്നും ഇത്തരം ഗവേഷണങ്ങൾ ആയിരക്കണക്കിന് ആളുകൾക്ക് പ്രതീക്ഷ നൽകുമെന്നും ഫെർട്ടിലിറ്റി കോച്ചായ ലോറാ സ്പെൻസർ പറയുന്നു.
അതേസമയം, ലബോറട്ടറിയിൽ വികസിപ്പിച്ച ബീജങ്ങളുടെ സുരക്ഷയെയും അതുവഴിയുണ്ടാകുന്ന കുഞ്ഞുങ്ങളുടെ ദീർഘകാല ആരോഗ്യത്തെയും കുറിച്ച് ചില ആശങ്കകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ, നിർമ്മിത ബുദ്ധിയുടെയും മൂലകോശങ്ങളുടെയും ഉപയോഗം അതീവ ജാഗ്രതയോടെയും എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുമാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഡോ. ഫ്ലാനിഗൻ ഉറപ്പുനൽകുന്നു.
ഈ ഗവേഷണം വിജയം കാണുന്നതോടെ, വന്ധ്യതയെക്കുറിച്ചുള്ള സാമൂഹിക കാഴ്ചപ്പാടുകളിൽ മാറ്റം വരുമെന്നും അനേകർക്ക് മാതാപിതാക്കളാകാനുള്ള അവസരം ലഭിക്കുമെന്നും പ്രതീക്ഷിക്കാം



