ഹാലിഫാക്സിലെ IWK ഹെൽത്ത് സെന്ററിൽ നിന്ന് തനിക്ക് കാൻസറുണ്ടെന്ന് തെറ്റായി കണ്ടെത്തിയതിനെ തുടർന്ന് താനും കുടുംബവും കടുത്ത മാനസിക സമ്മർദ്ദത്തിലായിരു ന്നെന്ന് ഗബ്രിയേല പാടെ എന്ന 31 കാരിയുടെ വെളിപ്പെടുത്തൽ. തെറ്റായ രോഗനിർണയം തനിക്കും കുടുംബത്തിനുമുണ്ടാക്കിയിരിക്കുന്നത് കടുത്ത മാനസികാഘാതമാണ്.
മെയ് 17-നാണ് ഈ സംഭവങ്ങളുടെയെല്ലാം തുടക്കം. തന്റെ സ്തനത്തിലെ ട്യൂമർ പൂർണ്ണമായും ദോഷകരമല്ല എന്ന് വനിതാ ആരോഗ്യ കേന്ദ്രമായ IWK-യിൽ നിന്നുള്ള പരിശോധനാഫലം വന്നപ്പോൾ തങ്ങൾ വലിയ ആശ്വാസത്തിലായിരുന്നു. ഒന്നര വർഷം മുൻപ് ഇതേ കാൻസർ ബാധിച്ച് അമ്മ മരിച്ചതിനാൽ ഈ വാർത്ത തങ്ങൾക്ക് വലിയൊരാശ്വാസം തന്നെയായിരുന്നു
എന്നാൽ, ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ഒരു മാസത്തിനുള്ളിൽ തന്റെ പ്രാഥമികാരോഗ്യ ഡോക്ടറിൽ നിന്ന് ഞെട്ടിക്കുന്നൊരു ഫോൺ കോളാണ് ലഭിച്ചതെന്ന് ഗബ്രിയേല പാടെ പറയുന്നു. IWK-ക്കൊരു പിഴവ് സംഭവിച്ചതാണെന്നും, തനിക്ക് മെറ്റാസ്റ്റാറ്റിക് കാർസിനോമ ഉണ്ടെന്നും ഡോക്ടർ അറിയിച്ചു. ഈ വാർത്ത കേട്ടയുടൻ താനൊരു മെന്റൽ ഡ്രോമയിലേക്ക് പോയെന്നും, സുഹൃത്തുക്കളെയും കുടുംബത്തെയും ജോലിക്കാരെയും വിവരമറിയിച്ചെന്നും അവർ പറയുന്നു. ബില്ലുകൾ അടയ്ക്കുന്നതിനായി ബാങ്ക് വഴി ക്ലെയിമുകൾ സമർപ്പിക്കുകയും, വൈദ്യസഹായത്തോടെ മരിക്കുന്നതിനുള്ള പട്ടികയിൽ തന്റെ പേര് ഉൾപ്പെടുത്താൻ ഡോക്ടറെ ചുമതലപ്പെടുത്തുക വരെ ചെയ്തു.
എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച കാര്യങ്ങൾ വീണ്ടും മാറിമറിഞ്ഞു. IWK-ക്ക് വീണ്ടും ഒരു പിഴവ് സംഭവിച്ചെന്നും തനിക്ക് കാൻസർ ഇല്ലെന്നും ഡോക്ടർ അറിയിച്ചു. തിങ്കളാഴ്ച ലഭിച്ച രണ്ടാമത്തെ പരിശോധനാ ഫലവും തനിക്ക് കാൻസർ ഇല്ലെന്ന് സ്ഥിരീകരികരിക്കുകയായിരുന്നു. IWK-യിലെ പാത്തോളജി ഡയറക്ടറുമായി സംസാരിച്ചപ്പോൾ, അവരുടെ ഫയൽ മറ്റൊരാളുടേതുമായി മാറിപ്പോയതാണെന്ന് കണ്ടെത്തി. യഥാർത്ഥത്തിൽ കാൻസറില്ലെന്ന് വിശ്വസിച്ചിരിക്കുന്ന ഒരു സ്ത്രീക്ക് ഏറ്റവും അപകടകരമായ സ്തനാർബുദം ഉണ്ടെന്നാണ് അവർ പറഞ്ഞത്.
രോഗികളുടെ സ്വകാര്യത കണക്കിലെടുത്ത് പ്രത്യേക കേസുകളിൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും, എന്നാൽ ഇത്തരം ആശങ്കകൾ ഗൗരവമായി എടുത്ത് അന്വേഷണം നടത്തുമെന്നും IWK വക്താവ് ആൻഡ്രിയ സ്ലാനി അറിയിച്ചു. ഏത് വിശ്വസിക്കണമെന്ന് തനിക്കറിയില്ലെന്നും പ്രവിശ്യയിലെ ആരോഗ്യ പരിപാലന സംവിധാനത്തിലുള്ള വിശ്വാസമാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും പാടെ പറയുന്നു.
രോഗം ഉണ്ടെന്ന് ഡോക്ടർ പറഞ്ഞ അന്ന് മുതൽ ദിവസവും കരഞ്ഞുകൊണ്ടാണ് ഉറങ്ങിയിരുന്നത്. തന്റെ തെറ്റല്ലെങ്കിൽ പോലും ജോലിസ്ഥലത്തും കുടുംബാംഗങ്ങളോടും യഥാർത്ഥത്തിൽ തനിക്ക് ഈ മാരകരോഗമില്ല എന്ന് പറയേണ്ടി വന്നതിലുള്ള നാണക്കേട് വിവരിക്കാൻ കഴിയുന്നതല്ലെന്നും അവർ പറഞ്ഞു. ആരോഗ്യവ്യവസ്ഥിതിയിൽ വിശ്വാസം നഷ്ടപ്പെട്ടതായും, ഇത്ര വലിയ പിഴവ് ആശുപത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ട് പോലും ആശുപത്രി നേരിട്ട് ഇതിൽ ബന്ധപ്പെടാത്തതിൽ തനിക്ക് വളരെ വിഷമം ഉണ്ടെന്നും അവർ പറഞ്ഞു. ഒരു സാധാരണ പൗരയെന്ന നിലയിൽ താൻ ഇതിനോട് ശക്തമായി പ്രതികരിക്കുന്നതായും തെറ്റായ രോഗനിർണയം നടത്തിയതിനെതിരെ നിയമനടപടികൾക്ക് തയ്യാറാവുകയാണന്നും ഗബ്രിയേല പാടെ പറഞ്ഞു.



