അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ആദ്യ കാലഘട്ടത്തിലെ വിവാദ യാത്രാ നിരോധന നയം വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. വാഷിംഗ്ടണിൽ ബുധനാഴ്ച രാത്രി ഒപ്പുവച്ച പ്രഖ്യാപനത്തിലൂടെ പന്ത്രണ്ട് രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ അമേരിക്കയിലേക്കുള്ള പ്രവേശനമാണ് തടഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാൻ, ബർമ്മ, ചാഡ്, കോംഗോ റിപ്പബ്ലിക്, ഇക്വറ്റോറിയൽ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നിവയാണ് ഈ രാജ്യങ്ങൾ.
വരുന്ന തിങ്കളാഴ്ച പുലർച്ചെ 12:01 ന് പ്രാബല്യത്തിൽ വരുന്ന ഈ നിരോധനത്തിനു പുറമെ, ബുറുണ്ടി, ക്യൂബ, ലാവോസ്, സിയറ ലിയോൺ, ടോഗോ, തുർക്ക്‌മെനിസ്ഥാൻ, വെനിസ്വേല എന്നീ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. “അമേരിക്കയും അതിലെ ജനങ്ങളുടെയും ദേശീയ സുരക്ഷയും ദേശീയ താൽപ്പര്യങ്ങളും സംരക്ഷിക്കാൻ ഞാൻ നടപടിയെടുക്കണം,” എന്നാണ് ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞത്.
ജനുവരി 20 ന് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡറിന്റെ ഫലമാണ് ഈ പട്ടിക. അമേരിക്കയോട് ശത്രുതാപരമായ നിലപാട് ഉണ്ടോ എന്നും, ചില രാജ്യങ്ങളിൽ നിന്നുള്ള ആളുകളുടെ പ്രവേശനം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോ എന്നും പരിശോധിക്കാൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനോടും ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിനോടും ദേശീയ രഹസ്യാന്വേഷണ ഡയറക്ടറോടും ഈ ഉത്തരവ് നിർദേശിച്ചിരുന്നു.
ട്രംപിന്റെ ആദ്യ കാലഘട്ടത്തിൽ 2017 ജനുവരിയിൽ പ്രധാനമായും മുസ്ലിം രാജ്യങ്ങളായ ഇറാഖ്, സിറിയ, ഇറാൻ, സുഡാൻ, ലിബിയ, സൊമാലിയ, യെമൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാരുടെ അമേരിക്കയിലേക്കുള്ള യാത്ര നിരോധിച്ചു കൊണ്ട് എക്സിക്യൂട്ടീവ് ഓർഡർ പുറപ്പെടുവിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ ആദ്യ പ്രസിഡന്റ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിവാദമുണ്ടാക്കിയ സംഭവങ്ങളിലൊന്നായിരുന്നു. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് അമേരിക്കയിലേക്കുള്ള വിമാനങ്ങളിൽ കയറുന്നതിൽ നിന്ന് തടയുകയോ ലാൻഡ് ചെയ്ത ശേഷം അമേരിക്കൻ വിമാനത്താവളങ്ങളിൽ തടഞ്ഞുവയ്ക്കുകയോ ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും ബിസിനസുകാരും വിനോദ സഞ്ചാരികളും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദർശിക്കുന്നവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.
മുസ്ലിം നിരോധനം’ എന്നോ ‘യാത്രാനിരോധനം’ എന്നോ അറിയപ്പെടുന്ന ഈ ഉത്തരവ് നിയമ പ്രശ്നങ്ങളിലൂടെ നിരവധി മാറ്റങ്ങൾക്കു വിധേയമായിരുന്നു. പിന്നീട് 2018ൽ, യുഎസ് സുപ്രീം കോടതി അതിന്റെ ഒരു പതിപ്പിന് അംഗീകാരം നൽകിയിരുന്നു. ഇറാൻ, സൊമാലിയ, യെമൻ, സിറിയ, ലിബിയ എന്നിവിടങ്ങളിൽ നിന്നുള്ള വിവിധ വിഭാഗത്തിലുള്ള യാത്രക്കാരെയും കുടിയേറ്റക്കാരെയും കൂടാതെ ഉത്തര കൊറിയക്കാരെയും ചില വെനിസ്വേലൻ സർക്കാർ ഉദ്യോഗസ്ഥരെയും അവരുടെ കുടുംബങ്ങളെയും ഈ നിരോധനം ബാധിച്ചു.



