ഉപയോഗിച്ചത്തിന് ശേഷം ഡിസ്പോസബിൾ വേപ്പുകൾ വലിച്ചെറിയുന്ന പതിവ്’ തടയുന്നതിനും കുട്ടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി യുകെയിൽ ഡിസ്പോസബിൾ വേപ്പുകളുടെ വിൽപന നിരോധിക്കുന്ന പുതിയ നിയമം ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. “വളരെക്കാലമായി, ഒറ്റത്തവണ ഉപയോഗിക്കുന്ന വേപ്പുകൾ നമ്മുടെ തെരുവുകളിൽ മാലിന്യമായി കിടക്കുകയും നമ്മുടെ കുട്ടികളെ നിക്കോട്ടിനിനോട് അടിമപ്പെടുത്തുകയും ചെയ്തു,” എന്ന് പരിസ്ഥിതി മന്ത്രാലയത്തിലെ ജൂനിയർ മന്ത്രി മേരി ക്രീ പറഞ്ഞു.
2021ൽ യുകെയിൽ അവതരിപ്പിച്ചതു മുതൽ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ ജനപ്രിയമായ ഈ ഇ-സിഗരറ്റുകൾ, മിന്റ്, ചോക്കലേറ്റ്, മാങ്ങോ, തണ്ണിമത്തൻ എന്നിങ്ങനെയുള്ള രുചികളും ആകർഷകമായ നിറങ്ങളും ഡിസൈനുകളും കൊണ്ട് കുട്ടികളെയും യുവാക്കളെയും ആകർഷിസിച്ചിരുന്നു. നിരോധനം ലംഘിക്കുന്നവർക്ക് 200 പൗണ്ട് (269 ഡോളർ) പിഴ നൽകേണ്ടിവരും, വീണ്ടും ആവർത്തിക്കുന്നവർക്ക് രണ്ടു വർഷം വരെ തടവ് ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
2024-ലെ കണക്കുകൾ പ്രകാരം ആഴ്ചയിൽ ഏകദേശം അഞ്ച് ദശലക്ഷം ഡിസ്പോസബിൾ വേപ്പുകൾ വലിച്ചെറിയപ്പെട്ടു എന്ന് യുകെയിലെ ഒരു സംഘടനയായ മാറ്റീരിയൽ ഫോക്കസ് റിപ്പോർട്ട് ചെയ്യുന്നു. സാങ്കേതിക വ്യവസായത്തിൽ ഉപയോഗിക്കുന്ന പ്രധാന ലോഹമായ ലിഥിയത്തിന്റെ 40 ടണ്ണിലധികം പ്രതിവർഷം ഈ വേപ്പുകൾക്കൊപ്പം വലിച്ചെറിയപ്പെടുന്നുണ്ട്, ഇത്രയും ലിഥിയം ഉപയോഗിച്ചാൽ ഏകദേശം 5,000 ഇലക്ട്രിക് വാഹനങ്ങൾക്ക് ഊർജം നൽകാനാകും. ഉപയോഗിച്ചതിന് ശേഷം വലിച്ചറിയുന്ന വേപ്പുകൾ വീട്ടിലെ മാലിന്യങ്ങൾക്കിടയിൽ കിടന്ന് തീപിടിത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അഗ്നിശമന വകുപ്പ‍് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുൻ കൺസർവേറ്റീവ് സർക്കാർ ആദ്യം നിർദേശിച്ച ഈ നിയമം വേപ്പിംഗിന്റെ ഉപയോഗം കൂടുന്നത് തടയാനും ലക്ഷ്യമിട്ടിരുന്നു. പുകവലി നിർത്താൻ ആഗ്രഹിക്കുന്നവർക്ക് ഉൽപാദനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം കുട്ടികൾക്കിടയിലെ വേപ്പിംഗ് കുറയ്ക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണ് ഈ നിയമമെന്ന് ആരോഗ്യ ചാരിറ്റിയായ ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്തിന്റെ (ASH) ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് കരോലിൻ സെർണി പറഞ്ഞു. എന്നാൽ ഈ നിരോധനം കരിഞ്ചന്തയിൽ അനധികൃതമായി വേപ്പുകൾ വിൽക്കുന്നത് കൂടാൻ കാരണമാകുമെന്ന് വ്യവസായ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



