യുക്രൈനിൽ റഷ്യയുടെ മൂന്നാം ദിവസത്തെ തുടർച്ചയായ ആക്രമണത്തിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചിരിക്കുകയാണ്. പുടിൻ “തീർത്തും ഒരു ഭ്രാന്തനെ പോലെയായി” എന്നാണ് ട്രംപ് സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. കിയെവിലും മറ്റ് യുക്രൈനിയൻ നഗരങ്ങളിലും ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് റഷ്യ നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 12 പേർ കൊല്ലപ്പെടുകയും ഡസൻകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
“ഞാൻ എപ്പോഴും വ്ളാഡിമിർ പുടിനുമായി നല്ല ബന്ധം പുലർത്തിയിരുന്നു, എന്നാൽ അദ്ദേഹത്തിന് എന്തോ സംഭവിച്ചിരിക്കുന്നു. അദ്ദേഹം തീർത്തും ഭ്രാന്തനായി!” എന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതി. “യാതൊരു കാരണവുമില്ലാതെ യുക്രൈനിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ച് പുടിൻ അനാവശ്യമായി നിരവധി ആളുകളെ കൊല്ലുകയാണ്” എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2022 ഫെബ്രുവരിയിൽ റഷ്യ യുക്രൈനിൽ മുഴുവനായും അധിനിവേശം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ വ്യോമാക്രമണമാണിതെന്ന് യുക്രൈനിയൻ അധികൃതർ അറിയിച്ചു. പുടിൻ യുക്രൈൻ മുഴുവൻ കീഴടക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് “റഷ്യയുടെ പതനത്തിലേക്ക് നയിക്കും” എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. അതെ സമയം യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയെ ക്കുറിച്ചും അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകൾ തന്റെ രാജ്യത്തിന് യാതൊരു പ്രയോജനവും ചെയ്യുന്നില്ലെന്നും ട്രംപ് വിമർശിച്ചു.
മൂന്ന് വർഷമായി തുടരുന്ന ഈ യുദ്ധം അവസാനിപ്പിക്കാനുള്ള കഴിവില്ലായ്മയിൽ ട്രംപ് കൂടുതൽ നിരാശ പ്രകടിപ്പിക്കുന്നുണ്ട്. വൈറ്റ് ഹൗസിലേക്കുള്ള തിരിച്ചുവരവിനുള്ള പ്രചാരണകാലത്ത് ഈ യുദ്ധം വേഗത്തിൽ അവസാനിപ്പിക്കുമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. ട്രംപും പുടിനും ഈ ആഴ്ച ഫോണിൽ സംസാരിച്ചിരുന്നുവെങ്കിലും റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ഉടമ്പടി ഇപ്പോഴും അവ്യക്തമായി തുടരുന്നു. പുടിൻ വെടിനിർത്തലിന് സമ്മതിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് യൂറോപ്യൻ യൂണിയൻ ഈ മാസം റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.



