ആറു വയസ്സുള്ള ലിലി സുല്ലിവനെയും നാലു വയസ്സുള്ള സഹോദരൻ ജാക്കിനെയും കാണാതായിട്ട് അഞ്ചാം ദിവസത്തേക്ക് കടക്കുന്നു. നോവാസ്കോഷ്യയിലെ പിക്റ്റൗ കൗണ്ടിയിലെ ലാൻസ്ഡൗൺ സ്റ്റേഷനിലെ അവരുടെ വീട്ടിൽ നിന്ന് വെള്ളിയാഴ്ച രാവിലെയാണ് കുട്ടികളെ കാണാതായത് . പിന്നിലെ സ്ലൈഡിംഗ് ഡോർ വഴി കുട്ടികൾ നിശബ്ദമായി പുറത്തുപോയതായി സംശയിക്കുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ “vulnerable persons alert” പുറപ്പെടുവിച്ചെങ്കിലും Amber Alert നൽകിയിട്ടില്ല.
നിലവിൽ 150-ലധികം തിരച്ചിൽ സംഘാംഗങ്ങൾ, പോലീസ് നായ്ക്കൾ, ഇൻഫ്രാറെഡ് സാങ്കേതികവിദ്യയുള്ള ഡ്രോണുകൾ എന്നിവ ഉപയോഗിച്ചുള്ള തിരച്ചിൽ നടക്കുന്നു. ആദ്യമായി നോവാസ്കോഷ്യ ഗാർഡും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്, സുല്ലിവൻ കുടുംബത്തിന്റെ വീടിന് ചുറ്റുമുള്ള വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശത്ത് കൂടുതൽ വിഭവങ്ങൾ എത്തിച്ചിട്ടുണ്ട്.
“എന്റെ കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാൻ എല്ലാവരുടെയും സഹായം ആവശ്യമാണ്. ഇപ്പോൾ എല്ലാ തിരച്ചിൽ പ്രവർത്തകർക്കും എന്റെ നന്ദി അറിയിക്കുന്നു,” എന്ന് കുട്ടികളുടെ അമ്മ വികാരഭരിതമായി അഭ്യർത്ഥിച്ചു. കുട്ടികൾ പഠിക്കുന്ന സാൾട്ട് സ്പ്രിംഗ്സ് എലമെന്ററി സ്കൂൾ സഹപാഠികൾക്കും ജീവനക്കാർക്കും വൈകാരിക പിന്തുണാ സേവനങ്ങൾ നൽകുന്നുണ്ട്.
പ്രദേശവാസികളോട് അവരുടെ കെട്ടിടങ്ങൾ, അല്ലെങ്കിൽ ഔട്ട്ബിൽഡിംഗുകൾ എന്നിവിടങ്ങളിൽ കുട്ടികൾ അഭയം തേടിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ അധികാരികൾ ആവശ്യപ്പെടുന്നു.രാത്രികളിൽ കുട്ടികൾ അഭയം തേടിയിരിക്കാം. കുട്ടികളെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് അധികൃതർ ഉറപ്പുനൽകുന്നു.



