നിയമസഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 79.70 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. ഇതുവരെ 20,028 സർവീസ് വോട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇന്ന് കൂടി സർവീസ് വോട്ടുകൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വലിയ തോതിലുള്ള ജനപങ്കാളിത്തമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉണ്ടായിട്ടുള്ളത്.
വോട്ടെണ്ണൽ നാളെ നടക്കാനിരിക്കെ വിപുലമായ ഒരുക്കങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്. നാളെ തപാൽ ബാലറ്റുകൾ ആയിരിക്കും ആദ്യം എണ്ണുന്നത്. വോട്ട് എണ്ണലിനായി 15,465 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി 32,301 പൊലീസ് ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥർക്ക് ക്യു.ആർ കോഡ് ഉള്ള തിരിച്ചറിയൽ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഇവിഎം (EVM) വോട്ടുകൾ എട്ടരയ്ക്ക് ശേഷമായിരിക്കും എണ്ണി തുടങ്ങുക. എല്ലാ സംശയങ്ങളും തീർത്ത ശേഷമായിരിക്കും വോട്ടെണ്ണൽ പൂർത്തിയാക്കുക.
സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം മെയ് 6 വരെ ബാധകമായിരിക്കും. തെറ്റായ തെരഞ്ഞെടുപ്പ് ഫലം നൽകിയാൽ കർശന നിയമനടപടി ഉണ്ടാകുമെന്നും തിരക്കുകൂട്ടരുതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി. സ്ട്രോങ്ങ് റൂം തുറക്കുന്നത് ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് അനുമതിയില്ല. ക്രമസമാധാന പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിൽ വിജയാഘോഷങ്ങൾ ജില്ലാ ഭരണകൂടങ്ങൾക്ക് വിലക്കാവുന്നതാണ്. വൈകിട്ട് 5 മണിയോടെ ഫലം പ്രഖ്യാപിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
79.70 percent polling in the state; Chief Electoral Officer says service votes will be accepted today too!
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



