ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന് ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലെ കെട്ടിടങ്ങൾ കുലുങ്ങുകയും അമേരിക്കയിലെ ഫ്ലോറിഡയിൽ പ്രകമ്പനം അനുഭവപ്പെടുകയും ചെയ്തു. പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ക്യൂബയിലെ മാന്റുവ നഗരത്തിൽ നിന്നും ഏകദേശം 65 മൈൽ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറായി കടലിൽ, ഭൂനിരപ്പിൽ നിന്നും 10 കിലോമീറ്റർ മാത്രം താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം അടയാളപ്പെടുത്തിയത്. എന്നാൽ ആളപായമോ വലിയ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
സാധാരണയായി ഭൂചലനങ്ങൾ അനുഭവപ്പെടാത്ത അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റിൽ പ്രകമ്പനം ഉണ്ടായത് ജനങ്ങളെ ഏറെ പരിഭ്രാന്തരാക്കി. മിയാമി, ഒർലാൻഡോ, ടാമ്പ, ജാക്സൺവിൽ തുടങ്ങിയ പ്രമുഖ നഗരങ്ങളിലെല്ലാം നേരിയ കുലുക്കം അനുഭവപ്പെട്ടതായി യു.എസ്. ജിയോളജിക്കൽ സർവേ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്ലോറിഡയിലെ ചില ഉയർന്ന കെട്ടിടങ്ങളിലുള്ളവർ മുൻകരുതലെന്ന നിലയിൽ ഓഫീസുകളിൽ നിന്നും തെരുവുകളിലേക്ക് ഇറങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടൊപ്പം മെക്സിക്കോയുടെ ചില തീരദേശ മേഖലകളിലും ഈ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
ക്യൂബയുടെ തലസ്ഥാനമായ ഹവാനയിലും പരിസര പ്രദേശങ്ങളിലും കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ ഭയന്ന് തെരുവുകളിലേക്ക് ഓടിയിറങ്ങി. ഭൂചലനത്തെ തുടർന്ന് ഗൾഫ് മേഖലയിൽ ചെറിയ തരംഗങ്ങൾക്ക് സാധ്യതയുണ്ടെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ആദ്യം അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുനാമി ഭീഷണി നിലവിലില്ലെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. പരിഭ്രാന്തി പരത്തിയെങ്കിലും വലിയ ദുരന്തങ്ങൾ ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇരു രാജ്യങ്ങളിലെയും തീരദേശവാസികൾ.
6.1 magnitude on the Richter scale; American cities also shaken by earthquake off the coast of Cuba, no damage reported!
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla









