ന്യൂഡൽഹി: അർജന്റീനയിൽ നിന്നുള്ള ‘എംവി ഹോണ്ടിയസ്’ എന്ന ഡച്ച് ക്രൂയിസ് കപ്പലിൽ ഹാൻ്റവൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങൾക്ക് ലോകാരോഗ്യ സംഘടന (WHO) ജാഗ്രതാ നിർദ്ദേശം നൽകി. കപ്പലിലെ യാത്രക്കാരായ എട്ടുപേർക്ക് രോഗം ബാധിക്കുകയും ഇതിൽ മൂന്നുപേർ മരണപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അന്താരാഷ്ട്രതലത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കിയത്. കൊറോണയ്ക്ക് സമാനമായ രീതിയിൽ ഇതൊരു മഹാമാരിയായി പടരാൻ സാധ്യതയില്ലെന്ന് വ്യക്തമാക്കിയ ലോകാരോഗ്യ സംഘടന, എലികളിലൂടെ പടരുന്ന ഈ വൈറസിനെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു.
കപ്പലിലെ അഞ്ച് യാത്രക്കാർക്ക് ഹാൻ്റവൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്നുപേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലാണ്. മരിച്ചവരിൽ ഒരാൾക്ക് ഏപ്രിൽ 6-നാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഏപ്രിൽ 11-ന് കപ്പലിൽ വെച്ച് ഇയാൾ മരിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്ക, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലും ഓരോ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധ കണ്ടെത്തിയ സാഹചര്യത്തിൽ ബ്രിട്ടൻ, അമേരിക്ക, കാനഡ, ജർമ്മനി തുടങ്ങിയ 12 രാജ്യങ്ങളിലെ ആരോഗ്യവകുപ്പുകൾക്ക് ലോകാരോഗ്യ സംഘടന ഔദ്യോഗിക വിവരങ്ങൾ കൈമാറി. നിലവിൽ പൊതുജനാരോഗ്യത്തിനുള്ള ഭീഷണി കുറവാണെങ്കിലും രോഗവ്യാപനം തടയാൻ കർശന പരിശോധനകൾ നടന്നുവരികയാണ്.
എലികളുടെ ഉമിനീർ, മൂത്രം, മലം എന്നിവയുമായുള്ള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് പ്രധാനമായും മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി അടച്ചിട്ട മുറികളിൽ ദീർഘനേരം സമ്പർക്കം പുലർത്തുന്നതിലൂടെയും വൈറസ് പടരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പനി, ശരീരവേദന, ശ്വാസതടസ്സം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. സ്ഥിതിഗതികൾ വിലയിരുത്താൻ ലോകാരോഗ്യ സംഘടനയുടെയും യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷന്റെയും വിദഗ്ധ സംഘം നിലവിൽ കപ്പലിൽ പരിശോധന നടത്തുന്നുണ്ട്. ഇൻകുബേഷൻ കാലയളവ് ആറ് ആഴ്ച വരെ നീണ്ടുനിൽക്കാമെന്നതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ കേസുകൾ ഉണ്ടായേക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Hantavirus outbreak on cruise ship; 3 deaths confirmed, WHO issues alert to 12 countries




