തിരുവനന്തപുരം: പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹിക മേഖലകളെ സ്പർശിക്കുന്ന സുപ്രധാന പ്രഖ്യാപനങ്ങളുമായി ഗവർണർ. സംസ്ഥാനത്തെ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്നതാണ് നയപ്രഖ്യാപനത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. ഉന്നതവിദ്യാഭ്യാസ മേഖലയെ മികച്ച നിലവാരത്തിലേക്ക് ഉയർത്തുമെന്നും എല്ലാ ജില്ലകളിലും ആവശ്യാനുസരണം പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കുമെന്നും ഗവർണറുടെ പ്രസംഗത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ, സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ജനങ്ങൾക്കായി ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.
ഭരണരംഗത്ത് വലിയ മാറ്റങ്ങൾ ലക്ഷ്യമിടുന്ന നയപ്രഖ്യാപനത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത്. അഴിമതി രഹിതവും സുതാര്യവുമായ ഭരണസംവിധാനം ഉറപ്പുനൽകുന്ന സർക്കാർ, കേന്ദ്രവുമായി പരമാവധി സഹകരിച്ചു പ്രവർത്തിക്കുമെന്നും അർഹമായ പിന്തുണ പ്രതീക്ഷിക്കുന്നതായും വ്യക്തമാക്കി. ഇന്ദിരാ ഗ്യാരണ്ടി പദ്ധതികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി ‘വയോജന വകുപ്പ്’ രൂപീകരിക്കാൻ ആദ്യ മന്ത്രിസഭാ യോഗം തന്നെ തീരുമാനിച്ചിട്ടുണ്ട്. കാർഷിക മേഖലയുടെ സമഗ്ര വികസനത്തിനായി വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കുമെന്നും സുഗന്ധവ്യഞ്ജന പാർക്കുകൾ സ്ഥാപിക്കുമെന്നും പ്രസംഗത്തിലുണ്ട്.
റോഡ്, ജല, വ്യോമ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നതാണ് മറ്റൊരു പ്രധാന വാഗ്ദാനം. എക്സൈസ് നയത്തിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തും. സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ഗവർണർ അറിയിച്ചു. തീർത്ഥാടന ടൂറിസത്തിന് പ്രാധാന്യം നൽകുന്നതിനൊപ്പം തീയറ്റർ മേഖലയെ പ്രോത്സാഹിപ്പിക്കുകയും രാജ്യാന്തര ചലച്ചിത്രമേള (IFFK) കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. സഹകരണ മേഖലയിലെ ജനാധിപത്യം ഉറപ്പാക്കാൻ സഹകരണ സംഘങ്ങളിൽ ഉടൻ തെരഞ്ഞെടുപ്പ് നടത്തുമെന്നും പ്രഖ്യാപനത്തിലുണ്ട്.
അതേസമയം, നയപ്രഖ്യാപന ചടങ്ങിന്റെ തുടക്കത്തിൽ സർക്കാരും രാജ്ഭവനും തമ്മിലുള്ള ഭിന്നത പരസ്യമായി. ഗവർണറെ നിയമസഭയിലേക്ക് സ്വീകരിക്കുന്ന ചടങ്ങിൽ ‘വന്ദേ മാതരം’ പൂർണ്ണമായി ആലപിക്കണമെന്ന രാജ്ഭവന്റെ നിർദ്ദേശം സർക്കാർ തള്ളിയതാണ് കല്ലുകടിയായത്. കേരള പൊലീസിന്റെ ബാൻഡ് സംഘം വന്ദേ മാതരത്തിന്റെ ആദ്യ ഭാഗം മാത്രമാണ് വായിച്ചത്. കഴിഞ്ഞ ദിവസത്തെ റിഹേഴ്സലിനിടെ തന്നെ ഗാനം പൂർണ്ണമായി ആലപിക്കണമെന്ന് രാജ്ഭവൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സർക്കാർ ഇത് ഗൗനിച്ചില്ല. എന്നാൽ, സഭയിൽ പ്രസംഗം ആരംഭിച്ചപ്പോൾ ഗവർണർ ഈ തർക്കത്തെക്കുറിച്ച് നേരിട്ട് പരാമർശങ്ങളൊന്നും നടത്തിയില്ല.
3-day menstrual leave for female students; UDF government makes revolutionary changes in policy announcement
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla





